പാലാ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ എന്‍സിപിയില്‍ കലാപം
യോഗത്തിന്റ മിനിട്ട്സ് ഒപ്പിട്ടില്ലെന്നും ചിലരുടെ സ്ഥാപിത താത്പര്യമാണ് പ്രഖ്യാപനത്തിന് പിന്നിലെന്നും ഒരു വിഭാഗം സംസ്ഥാന അധ്യക്ഷനോട് പരാതിപ്പെട്ടു. പീതാംബരന്‍ മാസ്റ്റർ ഉൾപ്പടെയുള്ള സംസ്ഥാനനേതാക്കളും അതൃപ്തി അറിയിച്ചു.
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പാനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെച്ചൊല്ലി എൻസിപിയിൽ കലാപം. ഒടുവിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടി വ്യക്തമാക്കി.
പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ദേശിയസമിതി അംഗം സുൽഫിക്കർ മയൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാണി സി കാപ്പനെ ഏകകണ്ഠമായി സ്ഥാനാർത്ഥിയായ നിശ്ചയിച്ചുവെന്നായിരുന്നു പ്രഖ്യാപനം. കേന്ദ്രസംസ്ഥാനനേതൃത്വങ്ങളുടെ നിർദ്ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് വിശദീകരിക്കുകയും ചെയ്തു
പ്രഖ്യാപനം പുറത്ത് വന്നതോടെ പാലായിലെ എൻസിപി നേതാക്കൾ തന്നെ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. യോഗത്തിന്റ മിനിട്ട്സ് ഒപ്പിട്ടില്ലെന്നും ചിലരുടെ സ്ഥാപിത താലപര്യമാണ് പ്രഖ്യാപനത്തിന് പിന്നിലെന്നും ഒരു വിഭാഗം സംസ്ഥാന അധ്യക്ഷനോട് പരാതിപ്പെട്ടു. പീതാംബരന്‍ മാസ്റ്റർ ഉൾപ്പടെയുള്ള സംസ്ഥാനനേതാക്കളും അതൃപ്തി അറിയിച്ചു. തുടർന്നാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ തോമസ് ചാണ്ടി രംഗത്ത് വന്നത്.
സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയുമായി ചർച്ച പോലും നടത്തിയിട്ടില്ലെന്നും അതിന് ശേഷമേ സ്ഥാനാർത്ഥി നിർണ്ണയമുണ്ടാകൂവെന്നാണ് തോമസ് ചാണ്ടിയുടെ വിശദീകരണം., സുൽഫീക്കർ മയൂരിക്ക് പ്രഖ്യാപനത്തിനുള്ള അധികാരമില്ലെന്ന കൂടി പറഞ്ഞ് തീരുമാനത്തെ തോമസ്ചാണ്ടി പൂർണ്ണമായും തള്ളി. എൻസിപിയിൽ വെടിനിർത്തലിലായിരുന്ന ഇരുവിഭാഗവും പാലാ സീറ്റിനെച്ചൊല്ലി ഒരിടവേളക്ക് ശേഷം വീണ്ടും പരസ്യമായി ഏറ്റുമുട്ടകയാണ്. ഇടത്മിന്നണിക്ക് പുതിയ തലവേദനയാണ്.