പോളിംഗ് ബൂത്തിൽ പർദ്ദ ധരിച്ചു വരുന്നതിൽ തെറ്റില്ല, പക്ഷെ ബൂത്ത് ഏജന്‍റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാകണമെന്ന് കോടിയേരി.

തിരുവനന്തപുരം: കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാൻ പറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതിൽ തെറ്റില്ല, എന്നാൽ പോളിംഗ് ഏജന്‍റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല. ആരാണെന്ന് തിരിച്ചറിയാൻ അവകാശമുണ്ട്. അതുകൊണ്ടാണ് പര്‍ദ ധരിച്ച് വരുന്നവര്‍ ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി വിശദീകരിച്ചു.

Read also: മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പി കെ ശ്രീമതി

വേണ്ടത്ര ജാഗ്രത ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിംഗ് പ്രഖ്യാപിക്കുന്നത്. ആദ്യം നാല് ബൂത്തിൽ റീപോളിംഗ് പ്രഖ്യാപിച്ചു, കൂടുതൽ ബൂത്തുകളിൽ റീപോളിംഗ് ആവശ്യമെങ്കിൽ ആദ്യം തന്നെ പ്രഖ്യാപിക്കാമായിരുന്നില്ലേ എന്നും കോടിയേരി ചോദിച്ചു. ആരുടേയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കമ്മീഷൻ പ്രവര്‍ത്തിക്കുന്നത് എന്ന തോന്നലുണ്ടാകുന്നു എന്നും കോടിയേരി ആരോപിച്ചു. 

മാധ്യമപ്രവർത്തകർക്കെതിരായ അക്രമം ആര് നടത്തിയാലും അപലപനീയമാമെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തോടായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാതിരുന്ന സംഭവമായിരുന്നു. ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.