ബാബറി മസ്ജിദ് തകര്‍ക്കാന്‍ പങ്കാളിയായിരുന്നെന്ന പരാമര്‍ശം; പ്രഗ്യാ സിംഗിനെതിരെ കേസെടുക്കും
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയാണ് പ്രഗ്യാ സിംഗ് ഠാക്കൂർ. ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന പ്രഗ്യാ സിംഗിന്‍റെ പ്രസ്താവന വിവാദമായിരുന്നു.
ഭോപ്പാല്‍: ബാബറി മസ്ജിദ് തകര്‍ത്തത് സംബന്ധിച്ചുള്ള പരാമര്‍ശത്തില്‍ പ്രഖ്യാസിംഗ് ഠാക്കൂറിനെതിരെ കേസെടുക്കാൻ ഉത്തരവ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഓഫീസറുടേതാണ് ഉത്തരവ്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ താന്‍ പങ്കാളിയായിരുന്നുവെന്നാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം.
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയാണ് പ്രഗ്യാ സിംഗ് ഠാക്കൂർ. ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന പ്രസ്താവന വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാമത്തെ നോട്ടീസും നല്‍കിയിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് തങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നും പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു.
മത്സരിക്കാനിറങ്ങി ഒരാഴ്ചയാകും മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ രണ്ടാമത്തെ നോട്ടീസാണ് പ്രഗ്യാ സിംഗിന് ലഭിക്കുന്നത്. നേരത്തെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയ്ക്കെതിരെ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. കര്‍ക്കറെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്‍റെ ശാപം കൊണ്ടെന്നായിരുന്നു പ്രസ്താവന.