തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; ബിജെഡി എംഎൽഎ പ്രദീപ് മഹാരതി അറസ്റ്റിൽ
ഫാം ഹൗസിൽ നിന്നും അനധികൃതമായി മദ്യവും പണവും വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ഫാം ഹൗസ് റെയ്ഡ് ചെയ്തത്. പ്രദീപ് മഹാരതിയുടെ അനുയായികളാണ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ചത്.
ഭുവനേശ്വർ: ഒഡീഷ മുൻ മന്ത്രിയും ബിജു ജനതാദൾ എംഎൽഎയുമായ പ്രദീപ് മഹാരതി അറസ്റ്റിൽ. ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പ്രദീപ് മഹാരതിയുടെ പിപിലിയിയെ ഹുങ്കെയ്പൂർ ഗ്രാമത്തിലെ ഫാം ഹൗസിൽ നടത്തിയ റെയ്ഡിലാണ് ഉദ്യോഗസ്ഥരെ പ്രദീപ് മഹാരതിയും കൂട്ടരും അതിക്രൂരമായി മർദ്ദിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരാതി ലഭിച്ചതിനെ തുടർന്ന് മഹാരതിയെ അറസ്റ്റ് ചെയ്തതായി ഡിജിപി കെപി ശർമ്മ വെളിപ്പെടുത്തി.
ഫാം ഹൗസിൽ നിന്നും അനധികൃതമായി മദ്യവും പണവും വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ഫാം ഹൗസ് റെയ്ഡ് ചെയ്തത്. പ്രദീപ് മഹാരതിയുടെ അനുയായികളാണ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ചത്. മദ്യവും പണവും വിതരണം ചെയ്യുന്നു എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് തങ്ങൾ അവിടെ എത്തിയത്. അപ്പോൾത്തന്നെ എംഎൽഎയും അവിടെയത്തി റെയിഡിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ അസഭ്യം പറയുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തു. എനിക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റാബി നാരായൺ വെളിപ്പെടുത്തി. പരിക്കേറ്റ മറ്റ് ഉദ്യോഗസ്ഥരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.