കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ കോണ്‍ഗ്രസിലെത്തി
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കളിലൊരാള്‍ക്ക് സീറ്റ് നല്‍കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല. ഇതാണ് കൃഷ്ണ കോണ്‍ഗ്രസ് വിടാന്‍ കാരണമായത്.
ദില്ലി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ കോൺഗ്രസിൽ ചേര്‍ന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വനിതാ, ശിശു ക്ഷേമ മന്ത്രിയായിരുന്ന കൃഷ്ണ തിരാത്താണ് നാല് വർഷങ്ങൾക്ക് ശേഷം കോണ്‍ഗ്രസിലെത്തിയത്.
2015ലാണ് കോണ്‍ഗ്രസിൽ നിന്നും രാജിവച്ച് തിരാത്ത് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കളിലൊരാള്‍ക്ക് സീറ്റ് നല്‍കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല. ഇതാണ് കൃഷ്ണ കോണ്‍ഗ്രസ് വിടാന്‍ കാരണമായത്. വടക്ക് പടിഞ്ഞാറന്‍ ദില്ലി മണ്ഡലത്തെയായിരുന്നു തിരാത്ത് ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.
കോൺഗ്രസ് വിട്ട തിരാത്തിന് പട്ടേല്‍ നഗറില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ എഎപിയുടെ ഹസാരി ലാല്‍ ചൗഹാന്‍ 34,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇവിടെ നിന്നും ജയിച്ചു.