ഒരു സീറ്റിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ വയ്യ, കോൺഗ്രസ് രാജ്യത്തെ നയിക്കുമോ? കോടിയേരി
സീറ്റ് വിഭജനത്തില്‍ അനിശ്ചിതത്വം തുടരുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍. 2004ലേതു പോലെ ഇടതുപക്ഷത്തിന് വൻ മുന്നേറ്റം നടത്താനാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കോടിയേരി
തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ അനിശ്ചിതത്വം തുടരുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍. ഒരു പാർലമെന്റ് സീറ്റിൽ സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിയാത്ത കോൺഗ്രസിന് എങ്ങനെ രാജ്യത്തെ നയിക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 2004ലേതു പോലെ ഇടതുപക്ഷത്തിന് വൻ മുന്നേറ്റം നടത്താനാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കോടിയേരി പറഞ്ഞു. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകൾ തുറന്ന പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.
വയനാട്ടിൽ സിദിഖിനായി നിർബന്ധം പിടിച്ച ഉമ്മൻചാണ്ടിയാണ് പ്രശ്ങ്ങൾക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുമ്പോള്‍ പാലക്കാടും കാഡർകോഡും വിട്ടു വീഴ്ച്ച ചെയ്തിട്ടും വയനാട്ടിൽ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്റെ വാദം. സിദിഖിനെ വടകര ഇറക്കി വയനാട് ഷാനി മോൾക്ക് നൽകണമെന്ന ഐ ഗ്രൂപ്പ് ഫോർമുലക്കും എ വഴങ്ങിയില്ലെന്നും ആരോപണമുണ്ട്. എന്നാൽ ഗ്രൂപ്പിന്റെ പേരിൽ അല്ല സിദിഖിനായി നിർബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി.
കഴിഞ്ഞ തവണ കാസര്‍ഗോഡ് പൊരുതി തോറ്റ സിദിഖിന് ജയ സാധ്യത ഉള്ള സീറ്റ് നൽകാനായിരുന്നു ശ്രമം എന്നാണ് എ വിശദീകരണം. നേരത്ത സതീശൻ പാച്ചേനി മത്സരിച്ച പാലക്കാടും സിദിഖ് മത്സരിച്ച കാസർഗോഡും നൽകിയ വിട്ടു വീഴ്ച്ച ഐ ഗ്രൂപ്പ് പരിഗണിക്കുന്നില്ല എന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.