വികസനം വിലയിരുത്തി ജനം വോട്ടിടും; ചാലക്കുടി സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്
മരണവീടുകളിൽ സാധാരണ രാഷ്ട്രീയക്കാർ നടത്തുന്ന കള്ളക്കണ്ണീരിലെ ആത്മാർത്ഥ ഇല്ലായ്മ പുതിയ തലമുറ തിരിച്ചറിയുന്നുണ്ട്,അത്തരം സന്ദർശനങ്ങൾ അനാവശ്യമാണെന്ന് ഇന്നസെന്‍റ്
കൊച്ചി: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ എംപി എന്ന നിലയിൽ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്നസെന്‍റ്. എംപിയെ മണ്ഡലത്തിൽ മണ്ഡലത്തിൽ കാണാനില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ല. മരണ വീട്ടിലും കല്യാണ വീട്ടിലും പോകുന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പുതുതലമുറ വിലയിരുത്തുന്നത് വികസന പ്രവര്‍ത്തനം നോക്കിയാണെന്നും ഇന്നസെന്‍റ് കൊച്ചിയിൽ പറഞ്ഞു.
ഇന്നകാര്യം ചെയ്യാമെന്നോ ഇന്നകാര്യം ചെയ്തെന്നോ അവകാശപ്പെട്ടിട്ടില്ല. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങൾ ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. ഇതെല്ലാം ജനം വിലയിരുത്തുമെന്നും ഇന്നസെന്‍റ് പ്രതികരിച്ചു.
രണ്ടാം തവണയും ഇന്നസെന്‍റ് മത്സരരംഗത്ത് വരുന്നതിൽ സിപിഎമ്മിന്‍റെ ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇത് വകവയ്ക്കാതെയാണ് സിപിഎം സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടത്തിയത്.