വിരമിക്കൽ നടപടികൾ പൂർത്തിയാവില്ല; മുൻ ഡിജിപി ജേക്കബ് തോമസ് ചാലക്കുടിയിൽ മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു
സ്ഥാനാർത്ഥിയാകാനുള്ള സാധ്യത മങ്ങിയതോടെ ജേക്കബ് തോമസിന് പിന്തുണ പ്രഖ്യാപിച്ച ട്വന്‍റി ട്വന്‍റിയും ആശയക്കുഴപ്പത്തിലാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കിഴക്കമ്പലത്ത് ചേരുന്ന ഉന്നതാധികാര യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുൻ ഡിജിപി ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കണ്ട അവസാന തിയതിയായ ഏപ്രിൽ നാലിന് മുമ്പ് സ്വയം വിരമിക്കൽ നടപടികൾ പൂർത്തിയാകാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് ജേക്കബ് തോമസിന്‍റെ സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായത്.
ജേക്കബ്ബ് തോമസ് മത്സരിക്കാനുള്ള സാധ്യത മങ്ങിയതോടെ അദ്ദേഹത്തെ പിന്തുണക്കുന്ന കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റിയും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ആലോചന തുടങ്ങി. ചാലക്കുടിയിൽ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സർവ്വീസിൽ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സ്വയം വിരമിക്കലിന്‍റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്. എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതിയായ ഏപ്രിൽ നാലിന് മുന്പ് വിരമിക്കലിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകാൻ സാധ്യതയില്ല.
സ്ഥാനാർത്ഥിയാകാനുള്ള സാധ്യത മങ്ങിയതോടെ ജേക്കബ് തോമസിന് പിന്തുണ പ്രഖ്യാപിച്ച ട്വന്‍റി ട്വന്‍റിയും ആശയക്കുഴപ്പത്തിലാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കിഴക്കമ്പലത്ത് ചേരുന്ന ഉന്നതാധികാര യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.
എന്നാൽ താൻ ഏപ്രിൽ ഒന്ന് കണക്കാക്കിയാണ് രാജിക്കത്ത് നൽകിയതെന്നും തന്‍റെ സർവ്വീസ് കാലാവധി പരിഗണിക്കുമ്പോൾ വിരമിക്കൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ തന്നെ തനിക്ക് മത്സരിക്കാമെന്നും ജേക്കബ്ബ് തോമസ് പറഞ്ഞു