നഷ്ടപ്പെട്ട മാന്യത തിരികെ ലഭിച്ചത് ബിജെപിയിലെത്തിയപ്പോൾ; ജയപ്രദ
''ഒരു സ്ത്രീയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും എനിക്ക് ബഹുമാനം നൽകിയത് ബിജെപിയാണ്. സമാജ് വാദി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നപ്പോൾ എനിക്ക് നഷ്ടമായ മാന്യത തിരികെ ലഭിച്ചത് ബിജെപിയിൽ എത്തിയതിന് ശേഷമാണെന്ന് ഞാൻ ആവർത്തിച്ചു പറയുന്നു.'' ജയപ്രദയുടെ വാക്കുകള്‍.
ദില്ലി: സമാജ് വാദി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നപ്പോൾ തന്റെ മാന്യത നഷ്ടപ്പെടുകയായിരുന്നെന്നും അത് തിരികെ ലഭിച്ചത് ബിജെപിയിൽ എത്തിയതിന് ശേഷമാണെന്നും പ്രശസ്ത നടി ജയപ്രദ. ഉത്തർപ്രദേശിലെ റാംപൂർ മണ്ഡലത്തിൽ നിന്നും ബിജെപി സീറ്റിലാണ് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. സമാജ് വാദി പാർട്ടി നേതാവും മുൻ സഹപ്രവർത്തകനുമായ അസംഖാനാണ് റാംപൂരിൽ ജയപ്രദയുടെ എതിർസ്ഥാനാർത്ഥി. സമാജ് വാദി പാർട്ടിയിൽ നിന്നും തനിക്ക് വളരയധികം അപമാനം സഹിക്കേണ്ടി വന്നിരുന്നുവെന്ന് ജയപ്രദ വെളിപ്പെടുത്തുന്നു. നഷ്ടപ്പെട്ട മാന്യതയും ബഹുമാനവും തിരികെ ലഭിച്ചത് ബിജെപിയിൽ വന്നതിന‌് ശേഷമാണ്.
''ബിജെപി ഒരു ദേശീയ പാർട്ടിയാണ്. എന്നാൽ സമാജ് വാദി പാർട്ടി പ്രാദേശിക കക്ഷിയാണ്. ഒരു സ്ത്രീയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും എനിക്ക് ബഹുമാനം നൽകിയത് ബിജെപിയാണ്. സമാജ് വാദി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നപ്പോൾ എനിക്ക് നഷ്ടമായ മാന്യത തിരികെ ലഭിച്ചത് ബിജെപിയിൽ എത്തിയതിന് ശേഷമാണെന്ന് ഞാൻ ആവർത്തിച്ചു പറയുന്നു. എന്റെ അഭിനയജീവിതത്തെക്കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് എനിക്ക് സമാജ് വാദി പാർട്ടി നേതാക്കളിൽ നിന്നും ലഭിച്ചത്. അതെന്നെ വളരയധികം അപമാനപ്പെടുത്തിയിരുന്നു.'' സമാജ് വാദി പാർട്ടിയിൽ നിന്നും ബിജെപിയിൽ ചേരാനുള്ള കാരണത്തെക്കുറിച്ച് ജയപ്രദ വിശദീകരിക്കുന്നു.
റാംപൂരിലെ ജനങ്ങൾക്ക് തന്നെ വ്യക്തമായി അറിയാമെന്ന് ജയപ്രദ ആത്മവിശ്വാസത്തോടെ പറയുന്നു. മതത്തിന്റെയോ ജാതിയുടെയോ പേരിൽ താൻ ആരെയും മാറ്റി നിർത്തിയിട്ടില്ല. അമ്പലത്തിൽ പോയതിന് ശേഷമാണ് നാമനിർദ്ദേശ പത്രിക സമരിപ്പിക്കാൻ പോയതെന്നും ജയപ്രദ കൂട്ടിച്ചേർക്കുന്നു.
എന്നാൽ തന്റെ മുൻ സഹപ്രവർത്തകനും സമാജ് വാദി പാർട്ടി നേതാവുമായ അസംഖാൻ വർഗീയമായി ചിന്തിക്കുന്ന വ്യക്തിയാണ്. തന്നെ വ്യക്തിപരമായും രാഷ്ട്രീയപരമായും അസം ഖാൻ അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും ജയപ്രദ വ്യക്തമാക്കി. താനിപ്പോൾ ബിജെപിയിൽ അംഗത്വം എടുത്തിട്ടേയുള്ളൂവെന്നും ലോക്സഭയിലേക്ക് മത്സരിച്ചു ജയിക്കുക എന്നതാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും ജയപ്രദ പറഞ്ഞു. മോദിയെപ്പോലുള്ള ഒരു പ്രധാനമന്ത്രിയുടെ ഒപ്പം രാജ്യത്തെ സേവിക്കാൻ സാധിക്കുക എന്നത് അഭിമാനമെന്ന് കരുതുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.