എന്നാൽ സിപിഎമ്മാകട്ടെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ തവണ കോട്ടയം സീറ്റ് നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നാണ് സിപിഎം പറയുന്നത്.

തിരുവനന്തപുരം: മുന്നണിയിലെ അവഗണനയിൽ ജെഡിഎസ്സിന് കടുത്ത പ്രതിഷേധം. മൽസരിക്കാൻ സീറ്റ് തന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്താനാണ് ജെഡിഎസിന്‍റെ ആലോചന. സിപിഎമ്മാകട്ടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴി‍ഞ്ഞ തവണകോട്ടയം സീറ്റ് തന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന വിശദീകരിച്ചാണ് ജെഡിഎസിൽ നിന്ന് സിപിഎം സീറ്റ് തിരിച്ചെടുത്തത്. എങ്കിൽ പകരം സീറ്റ് തരണമെന്ന് ഉഭയക്ഷി ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു. ഉറപ്പൊന്നും നൽകാതെ ചർച്ച തുടരാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേതാക്കളെ മടക്കിയത്.

''ഇതുവരെ ഒരു സ്ഥാനാർഥികളുടെ കാര്യവും അവർ പറഞ്ഞിട്ടില്ല, ഇനിയും ചർച്ചയുണ്ട്'' എന്ന് മന്ത്രി കൃഷ്ണൻ കുട്ടി.

സീറ്റ് തന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം ആലോചിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ ഇടതുമുന്നണി യോഗം ചേരുന്ന വെള്ളിയാഴ്ച, ഭാരവാഹികളുടെ യോഗം ജെഡിഎസ് തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്.

വടകര ആവശ്യപ്പെടുന്ന ലോക് താന്ത്രിക് ജനതാദളുമായുള്ള ചർച്ചയിലും സിപിഎം നേതൃത്വം പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയില്ല.

''പാർട്ടിയ്ക്ക് അർഹമായ ഒരു സീറ്റ് ആവശ്യപ്പെട്ടു. അത് ചർച്ച ചെയ്യാം, വെള്ളിയാഴ്ച ചേരുന്ന ഇടത് മുന്നണി യോഗത്തിൽ അന്തിമ തീരുമാനമെടുക്കാം എന്നാണ് പറഞ്ഞത്.'', എന്ന് എം വി ശ്രേയാംസ് കുമാർ എംഎൽഎ.

ബുധനാഴ്ച ജനാധിപത്യ കേരളാ കോൺഗ്രസുമായി ചർച്ച നടക്കും. കോട്ടയമോ പത്തനംതിട്ടയോ ആണ് ഇവരുടെ ആവശ്യം. വീട്ടുവീഴ്ച വേണ്ടെന്നാണ് ഇതുവരെയുള്ള സിപിഎം നിലപാട്. ചർച്ചകൾ തുടരും.

വെള്ളിയാഴ്ചത്തെ ഇടതുമുന്നണി യോഗത്തിന് മുൻപ് സീറ്റ് വിഭജനത്തിൽ ധാരണയുണ്ടാക്കാനാകുമെന്ന് പ്രതീക്ഷ.