കനയ്യ കുമാറിനെതിരെ ബെഗുസരായിയില്‍ യുവാക്കൾ കരിങ്കൊടി വീശി
റാലിക്കിടെ കനയ്യ കുമാറിനെതിരെ യുവാക്കൾ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി വീശുകയും ചെയ്തു. തുടർന്ന് റാലിയിൽ പങ്കെടുത്ത പ്രവർത്തകരും യുവാക്കളും തമ്മിൽ ഏറ്റുമുട്ടി.
പട്ന: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ ടിക്കറ്റിൽ മത്സരിക്കുന്ന കനയ്യ കുമാറിന്‍റെ തെരഞ്ഞെടുപ്പ് റാലിക്കിടെ സംഘര്‍ഷം. കനയ്യ കുമാറിനെ പിന്തുണയ്ക്കുന്നവരും ഒരുസംഘം യുവാക്കളും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഞായറാഴ്ച്ച ബെഗുസരായിയിലെ കൊരായ് ഗ്രാമത്തിൽവച്ച് നടന്ന റോഡ് ഷോയ്ക്കിടെയായിരുന്നു സംഘർഷം.
റാലിക്കിടെ കനയ്യ കുമാറിനെതിരെ യുവാക്കൾ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി വീശുകയും ചെയ്തു. തുടർന്ന് റാലിയിൽ പങ്കെടുത്ത പ്രവർത്തകരും യുവാക്കളും തമ്മിൽ ഏറ്റുമുട്ടി. പിന്നീട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണത്തിലാക്കി. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. ബിജെപി നേതാവ് ഗിരിരാജ് സിംഗിനെതിരെ കനയ്യ കുമാർ നടത്തിയ വിവാദ പ്രസ്താവനകളാണ് സംഘർഷത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ബുധനാഴ്ച കനയ്യ കുമാറിന്‍ റോഡ് ഷോ നാട്ടുകാര്‍ തടഞ്ഞിരുന്നു. എന്ത് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ചോദിച്ച് കൊണ്ടായിരുന്നു നാട്ടുകാരുടെ ഉപരോധം. ജെഎന്‍യു സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ കനയ്യ കുമാറിനെ തടഞ്ഞത്.