ബെംഗളൂരുവിൽ യുവതി കാമുകനെ ക്രൂരമായി കൊലപ്പെടുത്തി. പുതിയ രീതിയിൽ വിവാഹാഭ്യർഥന നടത്താനെന്ന വ്യാജേന കസേരയിൽ കെട്ടിയിട്ട ശേഷം തീകൊളുത്തുകയായിരുന്നു. വിവാഹത്തിൽ നിന്ന് കാമുകൻ ഒഴിഞ്ഞുമാറുന്നുവെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരു: ബെംഗളൂരുവിനെ ഞെട്ടിച്ച് ക്രൂരക്കൊലപാതകം. ടെലികോം സ്റ്റോറിലെ ജീവനക്കാരി കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി തീ കൊളുത്തി കൊലപ്പെടുത്തി. പുതിയ രീതിയിൽ പ്രപ്പോസൽ ചെയ്യുകയാണെന്ന വ്യാജേന കണ്ണുകൾ കെട്ടി കസേരയിലിരുത്തി കെട്ടിയിട്ട ശേഷം തീ കൊളുത്തുകയായിരുന്നു. കൊലപാതകം ക്യാമറയിൽ പകർത്തിയെന്നും പൊലീസ് പറഞ്ഞു.
27 വയസ്സുകാരനായ കിരൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രേരണയെന്ന യുവതിയാണ് പ്രതി. ഇരുവരും സഹപ്രവർത്തകരായിരുന്നുവെന്നും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ സമീപകാലത്തായി കിരൺ തനിക്ക് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും വിവാഹം കഴിക്കാനുദ്ദേശ്യമില്ലെന്നും പ്രേണയ്ക്ക് തോന്നിയതാണ് കൊലക്ക് കാരണമെന്നും പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച, അമ്മയ്ക്കും സഹോദരനുമൊപ്പം താമസിക്കുന്ന പ്രേരണ, കിരണിനെ തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കിരൺ എത്തിയപ്പോൾ കുറച്ചുനേരം സംസാരിച്ചു. തുടർന്ന് പ്രേരണ, വിവാഹാഭ്യർഥന നടത്താനെന്ന വ്യാജേന കണ്ണുകൾ കെട്ടി ഒരു കസേരയിൽ ഇരുത്തി, വീഡിയോ റെക്കോർഡ് ചെയ്തു. തുടർന്ന് പ്രേരണ കിരണിനെ കെട്ടിയിടാൻ തുടങ്ങിയെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അയാൾ എതിർത്തെങ്കിലും വിദേശ രാജ്യങ്ങളിൽ ജനപ്രിയയ രീതിയിൽ അവനോട് പ്രണയാഭ്യർത്ഥന നടത്താൻ ആഗ്രഹിച്ചതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ബോധിപ്പിച്ചു. വിവാഹാഭ്യർത്ഥനയ്ക്കായി കിരൺ കാത്തിരുന്നു. എന്നാൽ പ്രേരണ കത്തുന്ന ദ്രാവകം ഒഴിച്ച് തീ കൊളുത്തി. യുവതിയെ കസ്റ്റഡിയിലെടുത്തുവെന്നും കുറ്റം സമ്മതിച്ചെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡിഎൽ നാഗേഷ് പറഞ്ഞു.
