കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം ശേഷിക്കെ അവസാനവട്ട പ്രചരണം ശക്തമാക്കി പാര്‍ട്ടികള്‍. കേരളത്തില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ്.

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. ഇനി മൂന്ന് നാള്‍ മാത്രം ശേഷിക്കെ അവസാനവട്ട പ്രചരണം ശക്തമാക്കുകയാണ് പാര്‍ട്ടികള്‍. ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ്.

Add Asianetnews as a Preferred SourcegooglePreferred

അവസാന ഘട്ടമായതോടെ ദേശീയ നേതാക്കളേയും താരങ്ങളേയും രംഗത്തിറക്കി കളംപിടിക്കാനാണ് മുന്നണികളുടെ ശ്രമം. 2014ല്‍ യുഡിഎഫ് വ്യക്തമായ ആധിപത്യം നേടിയ തെക്കന്‍ കേരളത്തില്‍ ഇരു മുന്നണികളും ബിജെപിയും ഇത്തവണ വിജയ പ്രതീക്ഷയിലാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എ പ്രദീപ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി യെച്ചൂരി ഇന്ന് കക്കോടിയിൽ സംസാരിക്കും. ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസങ്ങൾ ഉറപ്പാക്കാൻ ഭരണഘടനാ സംരക്ഷണം നൽകുമെന്ന് വാഗ്ദാനം ചെയ്തു.

Also Read: വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസങ്ങൾ ഉറപ്പാക്കാൻ ഭരണഘടനാ സംരക്ഷണം നൽകും; നരേന്ദ്ര മോദി

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിട്ടെങ്കിലും അവസാന ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം ശബരിമല തന്നെയാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കം ദേശീയ നേതാക്കളുടെ നിരതന്നെ അവസാന ലാപ്പില്‍ കേരളത്തിലെത്തി. പ്രതിരോധ മന്ത്രി നിർമലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തു. ഒരു മാസത്തിന് ശേഷം മെയ് 23 നാണ് വോട്ടെണ്ണല്‍ നടക്കുക.