സിപിഎമ്മിനെതിരെ മിണ്ടില്ലെന്ന് പറഞ്ഞത് ഭയംമൂലം: രാഹുലിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ
വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും മത്സരിച്ചുകൊണ്ട് എങ്ങനെയാണ് ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നൽകാൻ രാഹുലിന് കഴിയുകയെന്നും കോടിയേരി ചോദിച്ചു.
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ലെന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോൺഗ്രസിനെതിരായി മാറും എന്ന ഭയത്താലാണ് രാഹുൽ ഇടതു പക്ഷത്തിനെതിരെ സംസാരിക്കല്ലെന്ന നിലപാടെടുത്തതെന്ന് കോടിയേരി പറഞ്ഞു.
രാഹുലിന്‍റെ വരവ് കേരളത്തിൽ തരംഗമുണ്ടാക്കുമെന്നാണ് ചിലർ പറയുന്നത്. രാഹുൽ മത്സരിക്കുന്ന അമേഠി ഉൾപ്പെടുന്ന ഉത്തർ പ്രദേശിൽ 80 സീറ്റുകളുണ്ട്. അവിടെ തരംഗമുണ്ടാക്കാൻ കഴിയാത്ത രാഹുൽ കേരളത്തിൽ എന്ത് തരംഗമുണ്ടാക്കുമെന്നാണ് പറയുന്നതെന്ന് കോടിയേരി ചോദിച്ചു.
ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നൽകുകയാണ് രാഹുലിന്‍റെ ലക്ഷ്യമെങ്കിൽ ഒരൊറ്റ മണ്ഡലത്തിൽ മാത്രം മത്സരിച്ചാൽ മതിയായിരുന്നു. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും മത്സരിച്ചുകൊണ്ട് എങ്ങനെയാണ് ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നൽകാൻ രാഹുലിന് കഴിയുകയെന്നും കോടിയേരി ചോദിച്ചു.
വയനാട്ടില്‍ താന്‍ മത്സരിക്കാനെത്തുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണെന്നും സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം നടത്തിയാലും താന്‍ മറിച്ചൊരു വാക്ക് പോലും പറയില്ലെന്നുമായിരുന്നു കല്‍പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞത്.
Also read: സിപിഎം എന്തും പറഞ്ഞോട്ടെ, അവര്‍ക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല: രാഹുല്‍ ഗാന്ധി