ആഞ്ഞു പിടിച്ചിട്ടും തിരുവനന്തപുരം കുമ്മനത്തെ തുണച്ചില്ല. നേമത്ത് ഒഴികെ ഒ രാജഗോപാൽ കഴിഞ്ഞ തവണ ലീഡ് നേടിയ ഇടത്തെല്ലാം ഇത്തവണ കുമ്മനം പുറകിൽ പോയി.

തിരുവനന്തപുരം: ഉറച്ച വിജയ പ്രതീക്ഷ ഉണ്ടായിരുന്ന തിരുവനന്തപുരത്ത് അപ്രതീക്ഷിത തോൽവി ഏറ്റ് വാങ്ങിയതിന്‍റെ ആഘാതത്തിലാണ് ബിജെപി ക്യാമ്പ്. മൂന്നാം ഊഴത്തിനിറങ്ങുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ തറപറ്റിക്കാനുറപ്പിച്ചാണ് കുമ്മനത്തെ ബിജെപി കളത്തിലിറക്കിയത്. എന്നാൽ വിജയം ഉറപ്പിച്ച് ഇറങ്ങിയ ത്രികോണമത്സരത്തിൽ വലിയ തിരിച്ചടിയാണ് കുമ്മനം നേരിട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

കപ്പിനും ചുണ്ടിനുമിടയിലാണ് കഴിഞ്ഞ തവണ ബിജെപിക്ക് തിരുവനന്തപുരം നഷ്ടമായത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്തും ലീഡ് ചെയ്ത ഒ രാജഗോപാൽ അവസാന നിമിഷമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏഴ് മണ്ഡലങ്ങളിൽ നഗര പ്രദേശത്തെ നാലിടത്ത് ഒന്നാംസ്ഥാനത്തെത്തിയിരുന്നു ബിജെപി. കഴക്കൂട്ടം വട്ടിയൂര്‍കാവ് തിരുവനന്തപുരം നേമം എന്നിവിടങ്ങളിലായിരുന്നു ഒ രാജഗോപാലിന് ലീഡെങ്കിൽ കുമ്മനത്തിന് ലീഡ് നൽകിയത് നേമം മാത്രമാണ്. 

കഴക്കൂട്ടവും വട്ടിയൂര്‍കാവും അടക്കം ശക്തികേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് ആയില്ല. കഴിഞ്ഞ തവണ പതിനെട്ടായിരം വോട്ടിന്‍റെ ലീഡ് ഉണ്ടായുന്ന നേമത്ത് പകുതി വോട്ട് മാത്രം ലീഡ് പിടിക്കാനെ കുമ്മനത്തിനായുള്ളു. തിരുവനന്തപുരത്തും ശശി തരൂരിനോട് ഫലപ്രദമായി എതിരിടാൻ കുമ്മനത്തിന് കഴിഞ്ഞില്ല. പാറശാല നെയ്യാറ്റിൻകര മേഖലയിൽ വൻ വോട്ട് വ്യത്യാസം ശശി തരൂര്‍ ഉറപ്പാക്കിയതോടെയാണ് ബിജെപി തലസ്ഥാനത്തെ പിടി വിട്ടത്. 

ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ് തിരുവനന്തപുരം. തൊട്ട് പിന്നിൽ നാടാര്‍ സമുദായം തിരുവനന്തപുരം നഗരത്തിലും വട്ടിയൂര്‍കാവ് നേമം നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നായര്‍ വോട്ടുകളാണ് നിര്‍ണ്ണായകം. പാറശാല നേമം കോവളം നെയ്യാറ്റിൻകര പ്രദേശങ്ങളിൽ നാടാര്‍ സമുദായത്തിനും സ്വാധീനം ഉണ്ട്.