മത്സരിക്കാനില്ലെന്ന് കുമ്മനം: 'ബാക്കിയെല്ലാം പാർട്ടി പറയട്ടെ', സമ്മർദ്ദവുമായി ജില്ലാ കമ്മിറ്റി
കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് മത്സരിക്കാനില്ലെന്ന് കുമ്മനം തന്നെ വ്യക്തമാക്കിയത്.
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനില്ലെന്ന് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കുമ്മനം ജില്ലാ കമ്മിറ്റി പറഞ്ഞതില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത് ബിജെപി ജില്ലാ കമ്മിറ്റിയാണ്. കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് മത്സരിക്കാനില്ലെന്ന് കുമ്മനം തന്നെ വ്യക്തമാക്കിയത്.
ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നത് സംബന്ധിച്ച് തീരുമാനുണ്ടായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു ജില്ലാ കമ്മിറ്റി അഭിപ്രായം തേടിയത്. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പിച്ചാല്‍ ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവര്‍ക്കായിരിക്കും സാധ്യത കൂടുതല്‍. 2011-ലും 2016-ലും ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവിലേത്. കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടുന്ന വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ രണ്ടുതവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ മുരളീധരനാണ്.