മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗമായി തീരുമാനിച്ചത് രാഹുലിന്‍റെ വരവോടെ റോഡ് ഷോയിലേക്ക് വഴി മാറുകയായിരുന്നു. ഉള്‍പ്രദേശങ്ങളില്‍നിന്ന് പോലും പ്രവര്‍ത്തകരെ എത്തിച്ച് വലിയ പങ്കാളിത്തത്തോടെയാണ് റാലി സംഘടിപ്പിച്ചത്.

വയനാട്: രാഹുലിന് മറുപടിയുമായി കല്‍പ്പറ്റയില്‍ എല്‍ഡിഎഫിന്‍റെ റോഡ്ഷോ. നാലു മന്ത്രിമാര്‍ നേതൃത്വം നല്‍കിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് ‍പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാഹുലിനെ തോല്‍പ്പിക്കാന്‍ തന്നെയാണ് വയനാട്ടില്‍മല്‍സരിക്കുന്നതെന്ന് റോഡ്ഷോയ്ക്ക് മുന്നോടിയായാുളള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

മണ്ഡലത്തില്‍ മൂന്നിടങ്ങളിലായി നടത്തുന്ന റാലികളില്‍ മുഖ്യമന്ത്രി പങ്കെടുത്ത കല്‍പ്പറ്റയിലെ പരിപാടിക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗമായി തീരുമാനിച്ചത് രാഹുലിന്‍റെ വരവോടെ റോഡ് ഷോയിലേക്ക് വഴി മാറുകയായിരുന്നു. ഉള്‍പ്രദേശങ്ങളില്‍നിന്ന് പോലും പ്രവര്‍ത്തകരെ എത്തിച്ച് വലിയ പങ്കാളിത്തത്തോടെയാണ് റാലി സംഘടിപ്പിച്ചത്.

ജില്ലയിലെ 575 ബൂത്തുകളില്‍ നിന്നായെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ബാന്‍ഡ് മേളങ്ങളും കലാരൂപങ്ങളുമായി വിജയ് പമ്പ് മുതല്‍ മുന്‍സിപ്പല്‍ ഓഫീസ് പരിസരം വരെയുളള ഒരു കിലോമീറ്റര്‍ ഭാഗത്ത് അണിനിരന്നു. തെരഞ്ഞടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തുന്ന പതിവില്ലെങ്കിലും രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് ക്യാംപുകളില്‍ ആവേശവും ഇടതു ക്യാംപുകളില്‍ നിരാശയും സൃഷ്ടിച്ചെന്ന പ്രചാരണങ്ങള്‍ക്ക് നല്‍കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. 

യുവാക്കളുടെ പ്രാതിനിധ്യം കൊണ്ട് വലിയ ആഘോഷ പ്രതീതിയാണ് റാലിക്ക് കൈവന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഒരു എതിരാളിയേ അല്ലെന്ന തരത്തിലേക്ക് ഇടത് നേതാക്കള്‍ പ്രചാരണ തന്ത്രം മാറ്റിയത് അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ആവേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയോട് വിട്ടുവീഴ്ചയില്ലെന്ന മനോഭാവമാണ് ഇപ്പോള്‍ ഇടത് സ്വീകരിക്കുന്നത്. 

റോഡ് ഷോയ്ക്ക് മന്ത്രിമാരായാ എം.എം മണി, കെകെ ശൈലജ, വി.എസ് സുനില്‍ കുമാര്‍, കടപ്പളളി രാമചന്ദ്രന്‍ എന്നിവര്‍നേതൃത്വം നല്‍കി. റോഡ് ഷോയ്ക്ക് മുന്നോടിയായുളള പൊതുയോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പക്ഷെ റോഡ് ഷോയില്‍ പങ്കെടുത്തില്ല. ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയെന്ന് പിണറായി ആരോപിച്ചു. 

വയനാട് മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള മൂന്നാം തെരഞ്ഞെടുപ്പാണ് വയനാട് മണ്ഡലത്തിലേത്. 2009ലെയും 2014ലെയും താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഇടതുമുന്നണിക്ക് ഇത്തവണ കഴിഞ്ഞിട്ടുണ്ട്. ഇത് നിരത്തില്‍ കാണുന്നതാണ് കല്‍പ്പറ്റയിലെ റാലി. 

അതിനിടെ,വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചുളള അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഇടതു മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പരാമര്‍ശത്തിലൂടെ വയനാടിനെ അപമാനിച്ചതായി കാണിച്ച് എല്‍ഡിഎഫ് പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശശീന്ദ്രനാണ് തെരഞ്ഞടുപ്പ് കമ്മീഷനും ചീഫ് ഇലക്ട്രാള്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.