'ഇന്നസെന്‍റായി ചെയ്ത'തെന്ന് ഇടത് പക്ഷം; അല്ലെന്ന് യുഡിഎഫ്
കിഫ്ബി വഴി നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുകയാണ് ഇന്നസെന്‍റെന്നാണ് വിമർശനം
ചാലക്കുടി: ചാലക്കുടി മണ്ഡലത്തില്‍ എംപിയായിരിക്കെ ഇന്നസെന്‍റ് നടത്തിയ വികസന പ്രവർത്തനങ്ങളെച്ചൊല്ലി വിവാദം കൊഴുക്കുന്നു. 1750 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പാക്കിയെന്ന അവകാശവാദത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ്. എന്നാല്‍, മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ കണ്ട് യുഡിഎഫ് പരിഭ്രാന്തരായെന്നാണ് ഇടതുപക്ഷത്തിന്‍റെ വിമർശനം.
ഇന്നസെന്‍റായി ചെയ്തത് എന്ന തലക്കെട്ടോടെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവർത്തനങ്ങള്‍ അക്കമിട്ട് നിരത്തുന്ന പുസ്തകം കഴിഞ്ഞ ഫെബ്രുവരി 19നാണ് എല്‍ഡിഎഫ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സ്ഥാനാർത്ഥിയുടെയും നേതാക്കളുടെയും പ്രസംഗങ്ങളിലും കോടികളുടെ കണക്ക് പ്രധാന പ്രചരണായുധമായി.
പ്രചാരണം ചൂടുപിടിച്ചതോടെ വിമർശനവുമായി യുഡിഎഫ് എംഎല്‍എമാർ രംഗത്തെത്തി. കിഫ്ബി വഴി നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുകയാണ് ഇന്നസെന്‍റെന്നാണ് വിമർശനം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും യുഡിഎഫ് അറിയിച്ചു.
മറുപടിയുമായി ഇടതുപക്ഷം വൈകാതെയെത്തി. വികസന നേട്ടങ്ങളില്‍ പരിഭ്രാന്തരാണ് യുഡിഎഫെന്നും ഇതുവരെയില്ലാത്ത വികസന നേട്ടങ്ങള്‍ ചാലക്കുടി കഴിഞ്ഞ അഞ്ച് വർഷത്തിനകം കൈവരിച്ചുവെന്നും എല്‍ഡിഎഫ് ഒന്നടങ്കം പറയുന്നു.