സ്ഥാനാർത്ഥി പട്ടമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി എൽ കെ അദ്വാനി
കഴിഞ്ഞ 20 വർഷമായി സ്ഥാനാർത്ഥിയായി മാത്രം വോട്ട് ചെയ്തിരുന്നു അദ്വാനി ആദ്യമായാണ് സ്ഥാനാർത്ഥി പട്ടമില്ലാതെ വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയത്. അഹമ്മദാബാദില്‍ ഷാഹ്പുര്‍ ഹിന്ദി സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
അഹമ്മദാബാദ്: മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ 20 വർഷമായി സ്ഥാനാർത്ഥിയായി മാത്രം വോട്ട് ചെയ്തിരുന്നു അദ്വാനി ആദ്യമായാണ് സ്ഥാനാർത്ഥി പട്ടമില്ലാതെ വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയത്. അഹമ്മദാബാദില്‍ ഷാഹ്പുര്‍ ഹിന്ദി സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
എൽ കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ച ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷായാണ് ഇത്തവണ മത്സരിക്കുന്നത്. അടൽ ബിഹാരി വാജ്പയ് സർക്കാറിന്റെ കാലത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയായി അദ്വാനി സേവനമനുഷ്ടിച്ചിട്ടുണ്ട്. ബിജെപിയുമായി അത്ര രസത്തിലാല്ലത്ത അദ്വാനി കഴിഞ്ഞ ദിവസം പാർട്ടിക്കും നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ചിരുന്നു.
ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവർ ദേശവിരുദ്ധരല്ലെന്ന് അദ്വാനി പറഞ്ഞു. വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തതയ്ക്കുള്ള സാധ്യതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അന്തസത്തയെന്നും വിയോജിക്കുന്നവരെ ശത്രുക്കളായല്ല, രാഷ്ട്രീയ എതിരാളികളായാണ് ബിജെപി കണ്ടിട്ടുള്ളതെന്നും അദ്ദേഹം തന്‍റെ ബ്ലോഗിൽ കുറിച്ചു. 'രാജ്യം ആദ്യം, പിന്നെ പാർട്ടി, അവസാനം വ്യക്തി' എന്ന തലക്കെട്ടിലാണ് അദ്വാനി ബ്ലോഗെഴുതിയത്.