സംസ്ഥാനത്താകെ പത്രിക സമർപ്പിച്ചത് 303 സ്ഥാനാർത്ഥികൾ; സൂക്ഷ്മ പരിശോധന ഇന്ന്
സംസ്ഥാനത്ത് ഇന്ന് പത്രികകളുടെ സൂക്ഷ്മ പരിശോധന. സമർപ്പിക്കപ്പെട്ടത് 303 പത്രികകൾ. കൂടുതൽ സ്ഥാനാർത്ഥികൾ ആറ്റിങ്ങലും വയനാടും. കുറവ് ഇടുക്കിയില്‍.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അവസാന ദിവസമായ ഇന്നലെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കം 149 പേരാണ് പത്രിക നൽകിയത്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
പത്തനംതിട്ടയിലെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പുതിയ സെറ്റ് പത്രിക നൽകി. കൂടുതൽ കേസുകൾ ഉള്ള സാഹചര്യത്തിലാണിത്. കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി പിസി തോമസ്, പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി, തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്നിവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു.
ഏറ്റവും അധികം സ്ഥാനാർത്ഥികൾ ഉള്ളത് വയനാട്ടിലും ആറ്റിങ്ങലിലുമാണ്. 23 പത്രികകള്‍ വീതമാണ് ഇവിടെ സമര്‍പ്പിച്ചിട്ടുള്ളത്. കുറവ് സ്ഥാനാർത്ഥികൾ ഉള്ളത് ഇടുക്കി മണ്ഡലത്തിലാണ്. ഒമ്പത് പേരാണ് ഇവിടെ പത്രിക നൽകിയത്. എട്ടാം തിയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 23നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്.