വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ചോദ്യം ചെയ്തത് ഡിഎംകെ സമര്‍പ്പിച്ച ഹർജിയിലാണ് കോടതിയുടെ വിലയിരുത്തല്‍.

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ചോദ്യം ചെയ്തത് ഡിഎംകെ സമര്‍പ്പിച്ച ഹർജിയിലാണ് കോടതിയുടെ വിലയിരുത്തല്‍.

വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥി കതിർ ആനന്ദിന്‍റെ വസതിയിലും ഓഫീസിലും ഗോഡൗണിൽ നിന്നുമായി ആദായ നികുതി വകുപ്പ് കോടികൾ പിടിച്ചെടുത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഏപ്രിൽ 18-നാണ് തമിഴ്‍നാട്ടിൽ പോളിംഗ്.

ഡിഎംകെ ട്രഷറർ ദുരൈ മുരുകന്‍റെ മകനാണ് കതിർ ആനന്ദ്. ദുരൈമുരുകന്‍റെ അടുത്ത അനുയായിയായ പൂഞ്ചോലൈ ശ്രീനിവാസന്‍റെ ഉടമസ്ഥതയിലുള്ള സിമന്‍റ് ഗോ‍ഡൗണില്‍ നിന്ന് 11.5 കോടി രൂപയുടെ പുതിയ നോട്ട് കെട്ടുകൾ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. 

എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി ആസൂത്രിത നീക്കം നടത്തുകയാണെന്ന് ഡിഎംകെ ആരോപിച്ചു. വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ പുതുച്ചേരി ഉൾപ്പടെ തമിഴ്നാട്ടിൽ നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 39 ആയി.