'കഴുത'പ്പുറത്ത് പത്രിക സമർപ്പിക്കാനെത്തി; സ്ഥാനാർത്ഥിക്ക് 'എട്ടിന്റെ പണി'
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് ഇയാൾ കഴുതപ്പുറത്ത് എത്തിയത്
ജെഹനാബാദ്: ജനത്തെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയക്കാരെ തുറന്നുകാട്ടാനായിരുന്നു അദ്ദേഹം കഴുതപ്പുറത്ത് വന്നത്. വാരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ പക്ഷെ ഇങ്ങിനെയൊരു കുഴപ്പം കൂടി സംഭവിക്കുമെന്ന് കരുതിയില്ല. ബീഹാറിലെ ജെഹനാബാദ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രിക സമർപ്പിച്ച 44 കാരനായ മണി ഭൂഷൻ ശർമ്മയ്ക്കാണ് അമളി പിണഞ്ഞത്.
കഴുതപ്പുറത്തേറി വാരണാധികാരിക്ക് മുന്നിലെത്തിയപ്പോൾ മൃഗസംരക്ഷണ നിയമപ്രകാരം കേസ് ചുമത്തി. മണി ഭൂഷന്റെ വരവ് കണ്ടുനിന്നവരിൽ കൗതുകമുണർത്തിയെങ്കിലും സർക്കാർ അധികൃതർ ചിരിക്കുകയല്ല ചെയ്തത്. പത്രിക സമർപ്പിക്കുന്നതിന് മുൻപ് തന്നെ മണി ഭൂഷനെതിരെ കേസും ചുമത്തി.
തൊട്ടടുത്ത ദിവസം സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് സ്ഥാനാർത്ഥിക്ക് ഇരട്ട പ്രഹരം കിട്ടിയത്. സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ പത്രിക തള്ളി. ഇതോടെ കാശും പോയി കേസും ആയെന്ന നിലയിലായി സ്ഥാനാർത്ഥി.