കണ്ണൂരിലെ പേരാവൂരിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം
'ജലീലിന്‍റെ കൊലപാതകികൾക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക' എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
കണ്ണൂർ: പേരാവൂരിലെ വാടകക്കെട്ടിടത്തിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകൾ എഴുതിയതെന്ന് കരുതപ്പെടുന്ന പോസ്റ്ററുകൾ. പേരാവൂർ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
'ജലീലിന്‍റെ കൊലപാതകികൾക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക' എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
നേരത്തേ വയനാട്ടിലും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മാവോയിസ്റ്റ് മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.
വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും ഇന്‍റലിജന്‍സ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിൽ പറഞ്ഞത്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.
വയനാട്ടിലെയും നിലമ്പൂരിലെയും ആദിവാസികളോട് വോട്ട് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്യുന്ന കത്തിന്‍റെ പകര്‍പ്പ് നിലമ്പൂര്‍ പ്രസ് ക്ലബ്ബിലെത്തിയിരുന്നു. ആദിവാസികളെ മര്‍ദ്ദിച്ച് ഭരിക്കുന്ന ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ എന്തിന് താങ്ങിനിര്‍ത്തണമെന്നാണ് കത്തില്‍ ചോദിക്കുന്നത്. പകരം രണോത്സുക പോരാട്ടത്തിന് ഇറങ്ങണമെന്ന അഭ്യര്‍ത്ഥനയും കത്തിലുണ്ട്. നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് കത്ത് വന്നത്.