കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രകടനപത്രികയിൽ വോട്ടർമാർ വിശ്വസിക്കരുതെന്ന് ബിഎസ്പി നേതാവ് മായാവതി
''ഏത് വിധേനയും അവർ നിങ്ങളെ പാട്ടിലാക്കാൻ നോക്കും. അതിന് വേണ്ടി എന്ത് പൊടിക്കൈകളും അവർ പ്രയോഗിക്കും. എന്നാൽ അവരുടെ കപടവാഗ്ദാനങ്ങളിൽ വീണു പോകരുത്.'' മായാവതി അണികളോട് പറഞ്ഞു.
ദില്ലി: കോൺഗ്രസും ബിജെപിയും പുറത്തിറക്കിയ പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്ന് ബിഎസ്പി നോതാവ് മായാവതി.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി. ബിജെപിയ്ക്ക് എതിരെയുള്ള എല്ലാ സഖ്യകക്ഷികളായ സ്ഥാനാർത്ഥികൾക്കും വോട്ട് നൽകി ബിജെപിയ്ക്ക് തക്കതായ ശിക്ഷ നൽകണമെന്നും മായാവതി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ബിജെപിയും കോൺഗ്രസും നൽകുന്ന പഞ്ചസാര പുരട്ടിയ വാഗ്ദാനങ്ങളിൽ വീണു പോകരുതെന്നാണ് മായാവതി പ്രവർത്തകർക്ക് നൽകിയ മുന്നറിയിപ്പ്.
മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സർവ്വെകളിലും വഞ്ചിതരാകരുതെന്ന് മായാവതി കൂട്ടിച്ചേർത്തു. ഏത് വിധേനയും അവർ നിങ്ങളെ പാട്ടിലാക്കാൻ നോക്കും. അതിന് വേണ്ടി എന്ത് പൊടിക്കൈകളും അവർ പ്രയോഗിക്കും. എന്നാൽ അവരുടെ കപടവാഗ്ദാനങ്ങളിൽ വീണു പോകരുത്. മായാവതി അണികളോട് പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണ് ബിജെപി ചെയ്യുന്നത്. മാത്രമല്ല അവരുടെ പ്രവർത്തനങ്ങൾ എല്ലാം വെറും നാട്യങ്ങൾ മാത്രമായി മാറുകയും ചെയ്യുന്നു. എന്നാൽ സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന മേഖലയിൽ നിന്ന് പ്രവർത്തിച്ചു തുടങ്ങാനാണ് ബിഎസ്പിയുടെ തീരുമാനം. ബിഎസ്പി ഇതുവരെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിട്ടില്ല.
ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് റാലിക്കിടെ മായാവതി നടത്തിയ പ്രസംഗം വിവാദത്തിലെത്തിയിരുന്നു. മുസ്‌ലിങ്ങൾ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന മായാവതിയുടെ പ്രസംഗം വിവാദമായതോടെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രാദേശിക ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഉത്തർപ്രദേശിൽ കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതിനാൽ മുസ്‌ലിങ്ങൾ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്നും എസ്പി-ബിഎസ്പി സഖ്യത്തിനുതന്നെ വോട്ട് ചെയ്യണമെന്നുമായിരുന്നു മായാവതി പ്രസംഗത്തിൽ ആവശ്യപ്പെട്ടത്.