ഈ മനുഷ്യര്‍ക്ക് കാവി മതഭ്രാന്തന്മാരുടെ കാര്യം വരുമ്പോള്‍ ഭീകരതയ്ക്ക് മതമില്ലാതാകും. അല്ലെങ്കിൽ എല്ലാ മുസ്‌ലിംങ്ങളും തീവ്രവാദികളാണ്. നിരപരാധിയാണെന്ന് തെളിയുന്നതുവരെ കുറ്റകാരനാണെന്ന് മുദ്രക്കുത്തുമെന്നും മെഹ്ബൂബ കുറിച്ചു.
ശ്രീനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യ സിംഗ് ഠാക്കൂർ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാർത്തയോട് പ്രതികരിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. താനൊരു തീവ്രവാദക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് മെഹ്ബൂബ മുഫ്തി ചോദിച്ചു. ട്വിറ്ററിലൂടെയാണ് മെഹ്ബൂബ പ്രതികരിച്ചത്.
'താനൊരു തീവ്രവാദക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാലുള്ള രോഷത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കൂ. മെഹ്ബൂബ ടെററിസ്റ്റ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാക്കി ചാനലുകള്‍ക്ക് സമനില തെറ്റുമായിരുന്നു. ഈ മനുഷ്യര്‍ക്ക് കാവി മതഭ്രാന്തന്മാരുടെ കാര്യം വരുമ്പോള്‍ ഭീകരതയ്ക്ക് മതമില്ലാതാകും. അല്ലെങ്കിൽ എല്ലാ മുസ്‌ലിംങ്ങളും തീവ്രവാദികളാണ്. നിരപരാധിയാണെന്ന് തെളിയുന്നതുവരെ കുറ്റകാരായിരിക്കുമെന്നും', മെഹ്ബൂബ കുറിച്ചു.
2008-ലാണ് രാജ്യത്തെ നടുക്കിയ മാലേഗാവ് സ്ഫോടനം നടക്കുന്നത്. ഏഴ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തെ 'കാവി ഭീകരത' എന്നാണ് ഭരണകൂടം വിശേഷിപ്പിച്ചത്. പ്രഗ്യ സിംഗ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു കേസിലെ പ്രധാന പ്രതികള്‍. 2017-ൽ പ്രഗ്യ സിംഗിന് കേസില്‍ ജാമ്യം ലഭിച്ചു.
എൻഐഎ ക്ലീൻ ചീട്ട് നൽകിയെങ്കിലും കേസിൽനിന്ന് പ്രഗ്യ സിംഗിനെ ഒഴിവാക്കാൻ വിചാരണ കോടതി വിസമ്മതിക്കുകയായിരുന്നു. ജാമ്യത്തിലിരിക്കെയാണ് ഭോപ്പാലില്‍ പ്രഗ്യ സിംഗ് ഠാക്കൂറിനെ ബിജെപി മത്സരിപ്പിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരേയാണ് പ്രഗ്യ സിംഗ് മത്സരിക്കുക.
