20 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലം നേരിട്ട് ലഭ്യമാകുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ഓരോ കുടുംബത്തിലെയും സ്ത്രീകളുടെ അക്കൗണ്ടിലേക്കാകും പണം ലഭിക്കുക.

ദില്ലി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം മിനിമം വരുമാനം നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് രംഗത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. 20 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലം നേരിട്ട് ലഭ്യമാകുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ഓരോ കുടുംബത്തിലെയും സ്ത്രീകളുടെ അക്കൗണ്ടിലേക്കാകും പണം ലഭിക്കുക. 

 'പദ്ധതിയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ട്. ഇരുപത് ശതമാനം കുടുംബങ്ങള്‍ക്ക് 72,000 രൂപ വര്‍ഷംതോറും ലഭിക്കും. ഇതൊരു ടോപ്-അപ്പ് പദ്ധതി അല്ല'- ദില്ലിയില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സുര്‍ജെവാല വ്യക്തമാക്കി. 

പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രതിമാസം 6000 രൂപ മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. അഞ്ച് കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ നേരിട്ടുള്ള ഗുണം ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. 12,0000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് 'ന്യായ്' എന്ന പേരിട്ടിരിക്കുന്ന പദ്ധതി വഴി പണം ലഭിക്കുക.