ഇടുക്കിയിലെ കള്ളവോട്ട്: ആരോപണം തെളിയിക്കാൻ യുഡിഎഫിനെ വെല്ലുവിളിച്ച് എം എം മണി
സിപിഎം കള്ളവോട്ട് ചെയെതെന്ന് ആരോപിച്ച ഇടുക്കി ഡിസിസി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി കല്ലാർ സുബോധം ഇല്ലാതെ സംസാരിക്കുകയാണെന്നും എം എം മണി പറഞ്ഞു.
ഇടുക്കി: ഇടുക്കിയിൽ കള്ളവോട്ട് നടന്നെന്ന യുഡിഎഫ് ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എം എം മണി. ഇടുക്കിയിൽ സിപിഎം കള്ള വോട്ട് ചെയ്‌തെന്ന ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കാൻ യുഡിഎഫിനെ വെല്ലുവിളിക്കുന്നുവെന്നും എം എം മണി പറഞ്ഞു.
സിപിഎം കള്ളവോട്ട് ചെയെതെന്ന് ആരോപിച്ച ഇടുക്കി ഡിസിസി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി കല്ലാർ സുബോധം ഇല്ലാതെ സംസാരിക്കുകയാണ്. ഇടുക്കിയിൽ ആരെങ്കിലും കള്ളവോട്ട് ചെയ്തിട്ടുണ്ടോ എന്ന് നിയമ പരമായി പരിശോധിക്കട്ടെയെന്നും എം എം മണി പറഞ്ഞു.
മന്ത്രി എം എം മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നാണ് യുഡിഎഫ് ആരോപണം. ഡിവൈഎഫ്ഐ പ്രവർത്തകൻ രഞ്ജിത്ത് ഉടുമ്പൻചോലയിലെ 66, 69 ബൂത്തുകളിൽ വോട്ട് ചെയ്തു. കൃത്രിമമായി വോട്ടർ ഐഡിയുണ്ടാക്കിയാണ് ഇയാള്‍ കള്ളവോട്ട് ചെയ്തതെന്നും യുഡിഎഫ് ആരോപിച്ചു.
വോട്ട് രേഖപ്പെടുത്തിയ ശേഷം യുഡിഎഫ് ബൂത്ത് ഏജന്‍റുമാരെ രഞ്ജിത്ത് വെല്ലുവിളിച്ചെന്നും ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. കള്ളവോട്ട് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.