"മധ്യപ്രദേശില്‍ ഒരു പാര്‍ട്ടിക്ക്‌ രണ്ടര മുഖ്യമന്ത്രിമാരാണ്‌ ഉള്ളത്‌. ഇതില്‍ ആരുടെ ഉത്തരവുകളാണ്‌ പിന്തുടരേണ്ടതെന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പോലുമറിയില്ല".

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കുഴപ്പത്തിലായിരിക്കുകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരം കയ്യാളുന്ന മുഖ്യമന്ത്രിമാര്‍ രണ്ടരപ്പേരുള്ളതാണ്‌ കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയിരിക്കുന്നതെന്ന്‌ മോദി അഭിപ്രായപ്പെട്ടു.

"മധ്യപ്രദേശില്‍ ഒരു പാര്‍ട്ടിക്ക്‌ രണ്ടര മുഖ്യമന്ത്രിമാരാണ്‌ ഉള്ളത്‌. ഇതില്‍ ആരുടെ ഉത്തരവുകളാണ്‌ പിന്തുടരേണ്ടതെന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പോലുമറിയില്ല. ഗുണ്ടകള്‍ക്കും കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കുമെല്ലാം യഥേഷ്ടം ചുറ്റിത്തിരിയാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്‌." ഖാണ്ഡ്വാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പരിപാടിക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

ആരൊക്കെയാണ്‌ ആ രണ്ടരപ്പേര്‍ എന്ന്‌ മോദി വ്യക്തമാക്കിയില്ല. എന്നാല്‍, മുഖ്യമന്ത്രി കമല്‍നാഥിന്‌ പുറമേ ജ്യോതിരാദിത്യസിന്ധ്യ, ദിഗ്വിജയ്‌ സിംഗ്‌ എന്നിവരെയാണ്‌ മോദി ഉന്നംവച്ചതെന്നാണ്‌ സൂചന. ഏതു ജനാധിപത്യത്തിലായാലും വോട്ടെടുപ്പിനെ നേരിടേണ്ടതും സര്‍ക്കാരുകള്‍ രൂപീകരിക്കേണ്ടതും ആദര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ്‌. കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെയും ആദര്‍ശം അവസരവാദത്തിന്റേതാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred