ഇത് 'ഹിന്ദു തീവ്രവാദ' ആരോപണത്തിനുള്ള മറുപടി; പ്രഗ്യ സിംഗിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് മോദി
2008 ൽ നടന്ന മലേഗാവ് സ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട സയ്യിദ് അസർ നിസാർ അഹമ്മദിന്റെ അച്ഛൻ നിസാർ അഹമ്മദ് സയ്യദ് ബിലാൽ പ്രഗ്യയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു.
ദില്ലി: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രഗ്യ സിംഗ് താക്കൂറിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു സംസ്കാരത്തെ തീവ്രവാദമെന്ന് മുദ്ര കുത്തുന്നവർക്കുള്ള മറുപടിയാണിതെന്നും കോൺഗ്രസ് നൽകേണ്ടി വരുന്ന വിലയാണിതെന്നുമാണ് മോദി പ്രഗ്യയുടെ സ്ഥാനാർത്ഥിത്വത്തെ വിലയിരുത്തുന്നത്. മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രഗ്യ സിംഗ് താക്കൂർ ജാമ്യത്തിലിറങ്ങിയാണ് ബിജെപി സീറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഭോപ്പാലിലാണ് പ്രഗ്യ സിംഗ് സ്ഥാനാർത്ഥിയാകുന്നത്.
2008 ൽ നടന്ന മലേഗാവ് സ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട സയ്യിദ് അസർ നിസാർ അഹമ്മദിന്റെ അച്ഛൻ നിസാർ അഹമ്മദ് സയ്യദ് ബിലാൽ പ്രഗ്യയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. കൂടാതെ ജാമ്യത്തിലിറങ്ങി സ്ഥാനാർത്ഥിയായ പ്രഗ്യ സിംഗിനെതിരെ കോൺഗ്രസ് രൂക്ഷഭാഷയിൽ പ്രതിഷേധമറിയിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ത് കർക്കറെയ്ക്ക് എതിരെ പ്രഗ്യ സിംഗ് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഹേമന്ത് കർക്കറയെ താൻ ശപിച്ചു കൊന്നതാണെന്നായിരുന്നു പ്രഗ്യയുടെ വെളിപ്പെടുത്തൽ. പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തതിനെ തുടർന്ന് പ്രഗ്യയ്ക്ക് പ്രസ്താവന പിൻവലിക്കേണ്ടി വന്നു. തീർത്തും വ്യക്തിപരമാണ് ഈ പ്രസ്താവനയെന്ന് ചൂണ്ടിക്കാണിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു.