പ്രഗ്യ സിംങ് ഠാക്കൂറിനെ കരിങ്കൊടി കാണിച്ചു; എൻസിപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
തന്‍റെ ക്യാൻസര്‍ രോഗത്തിന് മരുന്ന് ഗോ മൂത്രമാണെന്നും രക്തസമ്മര്‍ദ്ദം കുറക്കാനുള്ള ഔഷധം കൂടിയാണ് ഇതെന്നും പ്രഖ്യാസിംഗ് പറഞ്ഞിരുന്നു
ഭോപ്പാൽ: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യ സിംങ് ഠാക്കൂറിനെ കരിങ്കൊടി കാണിച്ച എൻസിപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. ഭോപ്പാൽ മണ്ഡലത്തിൽ നാമനിര്‍ദ്ദേശ പത്രിക നൽകാനെത്തിയ പ്രഗ്യ സിംങ് ഠാക്കൂറിനെതിരെ കരിങ്കൊടി കാട്ടിയതിനാണ് മര്‍ദ്ദനം. എൻസിപി സംസ്ഥാന പ്രസിഡന്‍റ് രാജു ബട്നാഗര്‍ ഉൾപ്പടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. എൻസിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
വീൽചെയറിലാണ് പ്രഗ്യ സിംങ് പത്രിക നൽകാൻ ജില്ലാ വരണാധികാരിയുടെ ഓഫീസിലെത്തിയത്. വിവാദ പരാമര്‍ശങ്ങൾ പ്രചരണത്തിൽ ഒഴിവാക്കണമെന്ന് പ്രഗ്യ സിംങിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാസിംഗിന്‍റെ മാധ്യമ ഉപദേഷ്ടാവിനെ മാറ്റുകയും ഹിതേഷ് വാജ് പേയിയെ പുതിയ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു.
ഇതിനിടെയാണ് പശുക്കൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രഖ്യാ സിംങ് ദുഃഖം അറിയിച്ചത്. തന്‍റെ ക്യാൻസര്‍ രോഗത്തിന് മരുന്ന് ഗോ മൂത്രമാണെന്നും രക്തസമ്മര്‍ദ്ദം കുറക്കാനുള്ള ഔഷധം കൂടിയാണ് ഇതെന്നും പ്രഖ്യാസിംഗ് പറഞ്ഞിരുന്നു.