നരേന്ദ്രമോദി വന്ദേമാതരം ചൊല്ലിത്തുടങ്ങിയപ്പോള്‍ത്തന്നെ വേദിയിലും സദസ്സിലുമുണ്ടായിരുന്നവര്‍ എഴുന്നേറ്റ്‌ നിന്ന്‌ അദ്ദേഹത്തിനൊപ്പം അത്‌ ഏറ്റുചൊല്ലി. എന്നാല്‍, വേദിയിലുണ്ടായിരുന്ന നിതീഷ്‌കുമാര്‍ എഴുന്നേല്‍ക്കാനോ വന്ദേമാതരം ചൊല്ലാനോ ആദ്യം തയ്യാറായില്ല.

പട്‌ന: തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയില്‍ നരേന്ദ്രമോദി വന്ദേമാതരം ചൊല്ലിയപ്പോള്‍ ഇരുന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ തയ്യാറാകാതെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍. എന്‍ഡിഎ സഖ്യത്തിലെ അഭിപ്രായഭിന്നതക്ക്‌ ഉദാഹരണം എന്ന രീതിയിലാണ്‌ ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്‌. പ്രതിപക്ഷം വീഡിയോ ഏറ്റെടുത്തു. 

ഏപ്രില്‍ 25ന്‌ ബീഹാറിലെ ദര്‍ഭാംഗയില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയിലാണ്‌ സംഭവം. നരേന്ദ്രമോദി വന്ദേമാതരം ചൊല്ലിയപ്പോള്‍ത്തന്നെ വേദിയിലും സദസ്സിലുമുണ്ടായിരുന്നവര്‍ എല്ലാവരും എഴുന്നേറ്റ്‌ അദ്ദേഹത്തോടൊപ്പം ഏറ്റുചൊല്ലി. എന്നാല്‍, വേദിയിലുണ്ടായിരുന്ന നിതീഷ്‌കുമാര്‍ എഴുന്നേല്‍ക്കാനോ ഏറ്റുചൊല്ലാനോ തയ്യാറായില്ല. എല്ലാവരും എഴുന്നേറ്റ ശേഷം നിര്‍ബന്ധിതനായ പോലെ പിന്നീടദ്ദേഹം എഴുന്നേറ്റ് നിന്നെങ്കിലും വന്ദേമാതരം ചൊല്ലിയില്ല. വീഡിയോ പുറത്തുവന്നതോടെ എന്‍ഡിഎയില്‍ നിതീഷ് കുമാറിനെതിരെ അഭിപ്രായങ്ങളുയര്‍ന്നു. നിതീഷ്‌ കുമാറിന്റെ പ്രവര്‍ത്തി മുസ്ലീംവോട്ടുകള്‍ ലക്ഷ്യം വച്ചുള്ളതാണെന്ന്‌ അഭിപ്രായമുയരുന്നുണ്ട്‌.

വന്ദേമാതരം ചൊല്ലുന്നത്‌ ഊര്‍ജം നല്‍കുമെന്നും രാജ്യത്ത്‌ സമാധാനവും സമൃദ്ധിയും സുരക്ഷയും നല്‍കുമെന്ന് പറഞ്ഞ ശേഷമായിരുന്നു മോദി വന്ദേമാതരം ചൊല്ലിയത്‌. വന്ദേമാതരം ചൊല്ലുന്നത്‌ ചിലര്‍ക്ക്‌ പ്രശ്‌നമാണെന്നും അവര്‍ അതിന്‌ പിഴയൊടുക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മുസ്ലീങ്ങളിലെ ഒരുവിഭാഗം വന്ദേമാതരം ചൊല്ലുന്നത്‌ നിര്‍ബന്ധമാക്കിയതിനെ എതിര്‍ത്തിരുന്നു. മുസ്ലീംവോട്ടര്‍മാര്‍ക്കിടയില്‍ ജനകീയരായ നിതീഷ്‌ കുമാറും രാംവിലാസ്‌ പാസ്വാനുമടക്കമുള്ള നേതാക്കള്‍ എന്‍ഡിഎയ്‌ക്കൊപ്പമാണെങ്കിലും അവരുടെ ഇത്തരം ആദര്‍ശങ്ങളോട്‌ വിരുദ്ധമനോഭാവം വച്ചുപുലര്‍ത്തുന്നവരാണ്‌.