കോന്നി സീറ്റിനെ ചൊല്ലി തർക്കമില്ല, യുഡിഎഫ് വലിയ ഭൂരിപക്ഷം നേടുമെന്ന് പി ജെ കുര്യൻ
കോന്നി മണ്ഡലത്തില്‍ ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. ജാതിയല്ല ജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്ന് അടൂര്‍ പ്രകാശ്. കോന്നി മണ്ഡലത്തില്‍ തര്‍ക്കം മുറുകുന്നു.
കോന്നി: ഉപതിരഞ്ഞെടുപ്പില്‍ കോന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമില്ലെന്ന് പി ജെ കുര്യന്‍. അഭിപ്രായം പറയാൻ ആർക്കും അവകാശം ഉണ്ട്. എന്നാല്‍ ആരുടെയും പേര് നിർദേശിച്ചിട്ടില്ല. തെരെഞ്ഞുടുപ്പ് കമ്മിറ്റി കൂടി സ്ഥാനാര്‍ത്ഥി ആരെന്നതില്‍ തീരുമാനം എടുക്കുമെന്നും പി ജെ കുര്യന്‍ പറഞ്ഞു. കോന്നിയില്‍ വലിയ ഭൂരിപക്ഷം യുഡിഎഫ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് പി ജെ ജോസഫ്. കോന്നി മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്നായിരുന്നു ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടത്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക പരിഗണന വേണമെന്ന നിലപാട് ആവർത്തിച്ച ബാബു ജോർജിനോട് ജാതിയല്ല ജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ മറുപടി.
തന്‍റെ പിൻഗാമിയായി വിശ്വസ്തനായ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്ററുടെ പേരാണ് അടൂർ പ്രകാശ് മുന്നോട്ട് വച്ചത്. എന്നാൽ ഇതിനെതിരെ പത്തനംതിട്ട ഡിസിസി രംഗത്തെത്തിയതോടെ കാര്യങ്ങൾ സങ്കീർണമായി. ഡിസിസി നേതൃത്വത്തെ കൂടാതെ കെപിസിസി സെക്രട്ടറി പഴകുളം മധുവും അടൂർ പ്രകാശിന്റെ നീക്കങ്ങളെ എതിർത്തു. അടൂർപ്രകാശിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യാനുള്ള ശ്രമത്തിൽ പോര് മുറുകിയതോടെയാണ് ,റോബിൻ പീറ്ററെ ഒഴിവാക്കാൻ മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന് ഡിസിസി ആവശ്യപ്പെട്ടത്. ജയിക്കാൻ ഈഴവ സ്ഥാനാർത്ഥി തന്നെ വേണമെന്നില്ലെന്നും ഡിസിസി പ്രസിഡന്‍റ് തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ശരിയല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
കോന്നി സീറ്റിനെ ചൊല്ലി കോൺഗ്രസ്സിൽ പൊട്ടിത്തെറി; ഡിസിസി പ്രസിഡന്റും അടൂർ പ്രകാശും തമ്മിൽ തുറന്ന പോര്
പക്ഷെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക പരിഗണന വേണമെന്ന നിലപാട് ആവർത്തിക്കുകയാണ് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് .അടൂർ പ്രകാശ് കാര്യങ്ങൾ മനസിലാക്കുന്നില്ലെന്നും ബാബു ജോർജ് കുറ്റപ്പെടുത്തുന്നു. അതേ സമയം ഈഴവസ്ഥാനാർത്ഥി വേണമെന്ന് പറയുമ്പോഴും കൃത്യമായൊരു പേര് അടൂർ പ്രകാശിനെ എതിർക്കുന്നവർ മുന്നോട്ട് വെക്കുന്നില്ല. ബാബു ജോർജും പഴകുളം മധുവും പി മോഹൻരാജുമടക്കമുള്ള നേതാക്കൾ സ്ഥാനാർത്ഥിത്വം മോഹിക്കുന്നുണ്ട്. എന്നാൽ പത്തനംതിട്ട ഡിസിസിയുമായി ഏറെ നാളായി ഭിന്നത പുലർത്തുന്ന അടൂർ പ്രകാശ് ഇത് അനുവദിക്കാനിടയില്ല. തർക്കം മുറുകിയതോടെ കോന്നിയിലെ സ്ഥാനാർത്ഥി നിർണയം കെപിസിസിക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.
പത്തനംതിട്ട ഡിസിസിയിൽ സീറ്റിനെച്ചൊല്ലി തമ്മിലടി: അടൂർ പ്രകാശിന്‍റെ നോമിനിക്കെതിരെ പഴകുളം മധു