ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും മത്സരിച്ചേക്കില്ല; രാഹുലിന് മുന്നിൽ നിലപാട് ആവര്‍ത്തിച്ച് നേതാക്കൾ
സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി സജീവമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും നിലപാടിൽ അയവ് വേണ്ടെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കൾ. മത്സരിക്കാനില്ലെന്ന തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ആവര്‍ത്തിച്ചു
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതാക്കൾ. കേരള സന്ദര്‍ശനത്തിന് എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട് നേതാക്കൾ ഇക്കാര്യം ആവര്‍ത്തിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകൾ ഹൈക്കമാന്‍റിന്‍റെ കൂടി സാന്നിദ്ധ്യത്തിൽ സജീവമായി നടക്കുന്നതിനിടെയാണ് നേതാക്കൾ വീണ്ടും നിലപാട് ആവര്‍ത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ രാഹുൽ ഗാന്ധി കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങളും സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകളും വിവിധ നേതാക്കളുമായി നടത്തുന്നുണ്ട്. മത്സരിക്കാൻ ഇത്തവണ ഇല്ലെന്ന ഉറച്ച നിലപാടിലാണ് ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും. ഇരുവരും മത്സര രംഗത്ത് ഉണ്ടാകില്ലെന്നും ഏറെ കുറെ ഉറപ്പായി.
ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചരണത്തിലും മുന്നേറിക്കഴിഞ്ഞു. ഇതടക്കമുള്ള സാഹചര്യങ്ങളും നേതാക്കൾ കോൺഗ്രസ് അദ്ധ്യക്ഷനുമായി ചര്‍ച്ച ചെയ്തു. കേരളാ കോൺഗ്രസിലെ പ്രശ്നങ്ങളിൽ വലിയ അതൃപ്തി ഹൈക്കമാന്‍റിനുള്ള സാഹചര്യത്തിൽ വിശദാംശങ്ങളും രാഹുൽ ചോദിച്ചിട്ടുണ്ട്.