ലോക്സഭാ തെരഞ്ഞെടുപ്പ്: അതീവ ജാഗ്രതയിൽ രാജ്യം; ഇതുവരെ പിടികൂടിയത് 1,460 കോടി രൂപ
മാർച്ച് പത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നടത്തിയ പരിശോധനയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ 1,460 കോടി രൂപ പിടികൂടി. സ്വർണ്ണം, പണം, മദ്യം, ലഹരി പദാർത്ഥങ്ങൾ തുടങ്ങിയവയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയത്.
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി അതീവ ജാഗ്രത പുലർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മാർച്ച് പത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നടത്തിയ പരിശോധനയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ 1,460 കോടി രൂപ പിടികൂടി. സ്വർണ്ണം, പണം, മദ്യം, ലഹരി പദാർത്ഥങ്ങൾ തുടങ്ങിയവയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയത്.
340.78 കോടി രൂപ, 143.84 കോടി വില വരുന്ന മദ്യം, 692.64 കോടി വില വരുന്ന മയക്ക് മരുന്ന്, 255.93 കോടി വിലമതിക്കുന്ന സ്വർണം, 26.84 കോടി രൂപയുടെ മറ്റ് അമൂല്യ വസ്തുക്കളുമാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പിടികൂടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ തുക പിടിച്ചെടുത്തത് ഗുജറാത്തിൽ നിന്നാണ്. 509 കോടി രൂപയുടെ വസ്തുക്കളാണ് ഗുജറാത്തിലെ വിവിധയിടങ്ങളിൽ നിന്നായി ഉദ്യോഗസ്ഥർ പിടികൂടിയത്. കഴിഞ്ഞ ദിവസം 500 കോടി രൂപ വിലവരുന്ന 100 കിലോഗ്രം മയക്ക് മരുന്ന് ഗുജറാത്തിൽ നിന്ന് പിടികൂടിയിരുന്നു.
തമിഴ്നാട് (208.55 കോടി), ആന്ധ്രാപ്രദേശ് (158.61), പഞ്ചാബ് (144.39), ഉത്തർപ്രദേശ് (135.13) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. ഏപ്രിൽ ഒന്ന് വരെ 1,460.02 കോടി രൂപയാണ് പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.