ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹര്‍ജി
രണഘടനയ്ക്കെതിരെ വിദ്വേഷവും വർഗീയവുമായ പ്രസ്താവനകളാണ് മൂവരും നടത്തിയിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ഈ നേതാക്കള്‍ക്കെതിരെ ചുമത്തണമെന്നും സഞ്ജീവ് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ദില്ലി: ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാക്കാൻമാരായ ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മെഹ്ബൂബ മുഫ്തി എന്നിവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി. മൂന്ന് നേതാക്കൻമാരും വിദ്വേഷപരമായ പരാമർശം നടത്തിയെന്ന് കാണിച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
അഭിഭാഷകനായ സഞ്ജീവ് കുമാറാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഭരണഘടനയ്ക്കെതിരെ വിദ്വേഷവും വർഗീയവുമായ പ്രസ്താവനകളാണ് മൂവരും നടത്തിയിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ഈ നേതാക്കള്‍ക്കെതിരെ ചുമത്തണമെന്നും സഞ്ജീവ് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്. മൂവരുടേയും പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധവും രാജ്യദ്രോഹവുമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അവരെ വിലക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോ, കോടതിയോ തയ്യാറാകണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഹർജിയിൽ ഇതുവരെ കോടതി വാദം കേട്ടിട്ടില്ല.