ഭീകരാക്രമണത്തെ തുടർന്ന് രാജ്യമെങ്ങും ദുഃഖം അലയടിച്ചപ്പോൾ മോദി മുഖത്ത് ചായം തേച്ച് നാഷണൽ ജ്യോഗ്രഫിക് ചാനലിന്‍റെ പരസ്യത്തിൽ അഭിനയിക്കുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി.

കോഴിക്കോട്: പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ രാജ്യം ദുഃഖിച്ചപ്പോൾ മോദി ക്യാമറയ്ക്ക് മുമ്പിലായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ഭീകരാക്രമണത്തെ തുടർന്ന് രാജ്യമെങ്ങും ദുഃഖം അലയടിച്ചപ്പോൾ മോദി മുഖത്ത് ചായം തേച്ച് നാഷണൽ ജ്യോഗ്രഫിക് ചാനലിന്‍റെ പരസ്യത്തിൽ അഭിനയിക്കുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഭീകരാക്രമണ വാർത്ത പുറത്തുവന്നിട്ടും ചിത്രീകരണം നിർത്തിവയ്ക്കാനുള്ള ഔചിത്യം പ്രധാനമന്ത്രി കാട്ടിയില്ലെന്ന് രാഹുൽ ഗാന്ധി നേരത്തേയും വിമർശിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സൈനികർ മരിച്ചുകിടക്കുമ്പോഴുള്ള മോദിയുടെഅഭിനയം പൂർത്തിയാക്കിയപ്പോൾ ആറ് വിമാനത്താവളങ്ങൾ മോദി അനിൽ അംബാനിക്ക് സൗജന്യമായി കൊടുത്തു. മോദി ഭരണത്തിനിടെ കഴിഞ്ഞ 45 കൊല്ലക്കാലത്തിനിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ കർഷകർ തുടർച്ചയായി ആത്മഹത്യ ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ കർഷകർ നരകിക്കുമ്പോൾ നരേന്ദ്രമോദിയും അരുൺ ജെയ്റ്റ്ലിയും അവരെ പരിഹസിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ശതകോടീശ്വരൻമാരായ പത്തോ പതിനഞ്ചോ പണക്കാരുടേയും ജീവിതം വഴിമുട്ടിയ ദരിദ്രരുടേയും രണ്ട് ഇന്ത്യകൾ ഉണ്ടാക്കുക എന്നതാണ് നരേന്ദ്രമോദിയുടെ നവഭാരത ദർശനമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.