ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും ഇതിലൊരാളേ ജീവിച്ചിരിക്കൂ; മോദി
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് പാകിസ്ഥാനെ താൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മോദി
ദില്ലി: ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും ഇതിലൊരാളെ ജീവിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ പത്താനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബലാക്കോട്ട് ആക്രമണത്തെക്കുറിച്ചും മോദി പ്രസംഗിച്ചു.
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് പാകിസ്ഥാനെ താൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മോദി പറഞ്ഞു. അഭിനന്ദനെ പാകിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേദിവസം മോദി 12 മിസ്സൈല്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ അക്രമിച്ചേക്കുമെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പാകിസ്ഥാനോട് പറഞ്ഞു. അങ്ങനെയാണ് അഭിനന്ദനെ രണ്ടാം ദിവസം തന്നെ വിട്ടയക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതെന്നും മോദി വെളിപ്പെടുത്തി. ഇത് അമേരിക്ക പറഞ്ഞതാണ്. ഇപ്പോള്‍ എനിക്കിതിനെക്കുറിച്ച് ഒന്നും പറയാനില്ല. സമയമാകുമ്പോള്‍ ഇതിനെക്കുറിച്ചെല്ലാം സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ മുഴുവന്‍ സീറ്റുകളിലും ബിജെപിയെ ജയിപ്പിക്കണമെന്നും മോദി റാലിയില്‍ ആവശ്യപ്പെട്ടു. മണ്ണിന്റെ മകനെ ജയിപ്പിക്കുക എന്നത് ഗുജറാത്തിലെ ജനങ്ങളുടെ കടമയാണ്. എന്റെ സര്‍ക്കാര്‍ എന്തായാലും അധികാരത്തില്‍ തിരിച്ചെത്തും. എന്നാല്‍ ഗുജറാത്തിൽ ബിജെപി 26 സീറ്റുകളും വിജയിച്ചില്ലെങ്കില്‍ മെയ് 23-ന് ചാനലുകള്‍ അത് ചര്‍ച്ചയാകുമെന്നും മോദി പറഞ്ഞു.