'മോദി ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടി, എങ്കിലും പഴിക്കുന്നത് നെഹ‍്റു കുടുംബത്തെ': പ്രിയങ്ക ഗാന്ധി
നോട്ട് നിരോധനവും ജിഎസ്ടിയും സ്ത്രീ സുരക്ഷയും പ്രചാരണ ആയുധങ്ങളാക്കി രണ്ട് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാന്‍ പ്രിയങ്ക മോദിയെ വെല്ലുവിളിച്ചു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. സ്വന്തം തെറ്റുകള്‍ നെഹ്‍റു കുടംബത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന മോദി ഹോംവര്‍ക്ക് ചെയ്യാന്‍ പരാജയപ്പെട്ട കുട്ടിയെപ്പോലെയാണെന്ന് പ്രിയങ്ക പറഞ്ഞു. ദില്ലിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
മോദി ഹോംവര്‍ക്ക് ചെയ്യുന്നതില്‍ പരാജയപ്പെട്ട കുട്ടിയാണ്. ടീച്ചര്‍ ചോദിക്കുമ്പോള്‍ കാരണമായി നെഹ്‍റു കുടുംബത്തെ കുറ്റപ്പെടുത്തുകയാണെന്നും പ്രിയങ്ക പരിഹസിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയും സ്ത്രീ സുരക്ഷയും പ്രചാരണ ആയുധങ്ങളാക്കി രണ്ട് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാന്‍ പ്രിയങ്ക മോദിയെ വെല്ലുവിളിച്ചു. രാജീവ് ഗാന്ധിയുടെ പേരുപയോഗിച്ച് രണ്ട് തെരഞ്ഞെടുപ്പുകളില്‍ കൂടി മത്സരിക്കാന്‍ മോദി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതിന് മറുപടിയായാണ് പ്രിയങ്കയുടെ പ്രസ്താവന.
മോദിയെ ദുര്യോധനനോട് ഉപമിച്ച പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയും ചര്‍ച്ചയായിരുന്നു. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും ഉപദേശിക്കാൻ പോയ കൃഷ്ണനെപ്പോലും ദുര്യോധനൻ ബന്ധിയാക്കിയെന്നും സർവ്വ നാശത്തിന്‍റെ കാലത്ത് വിവേകം മരിക്കുമെന്നുമാണ് പ്രിയങ്ക പറഞ്ഞത്.