കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി
റഫാൽ കേസിലെ ഉത്തരവിന് ശേഷം കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു കോടതി അലക്ഷ്യ ഹർജി.
ദില്ലി: കോടതി അലക്ഷ്യ കേസില്‍ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി. കേസില്‍ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ മറുപടി നൽകി. റഫാൽ കേസിലെ ഉത്തരവിന് ശേഷം കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹർജി.
പ്രതികരണം തെരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞതെന്ന് രാഹുൽ കോടതിയില്‍ വിശദമാക്കി. ബിജെപി നേതാവ് മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ കേസിലാണ് രാഹുൽ ഖേദം പ്രകടിപ്പിച്ചത്.
റഫാൽ പുനപരിശോധന ഹര്‍ജികൾ പരിഗണിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്ത് വന്ന രേഖകൾ കൂടി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവൽക്കാരൻ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുൽ പറഞ്ഞത്.