'രാഹുല്‍ പീരങ്കി, ഞാന്‍ എ. കെ 47 തോക്ക്': നവ്ജ്യോത് സിംഗ് സിദ്ദു
മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സിദ്ദു രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുകയും ചെയ്തു.
ബിലാസ്പൂര്‍(ഛത്തീസ്ഗഢ്): രാഹുല്‍ പീരങ്കിയാണെന്നും താന്‍ ഒരു എകെ 47 തോക്കാണെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദു. ബിലാസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു സിദ്ദുവിന്‍റെ പരാമര്‍ശം.
രാഹുലിനെ പ്രശംസിച്ച സിദ്ദു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിച്ചു. 2014-ല്‍ ഗംഗാപുത്രനായി അധികാരത്തിലെത്തിയ നരേന്ദ്ര മോദി തിരികെ അധികാരത്തില്‍ നിന്ന് ഇറങ്ങുന്നത് റഫാല്‍ അഴിമതിക്കേസിലെ ഏജന്‍റ് എന്ന നിലയിലാകുമെന്ന് സിദ്ദു ആരോപിച്ചു. റഫാല്‍ ഇടപാടില്‍ ബ്രോക്കര്‍ ചാര്‍ജ് വാങ്ങിയിട്ടുണ്ടോയെന്ന് മോദി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതി നടത്തിയിട്ടില്ലെന്നും അഴിമതി അനുവദിക്കില്ലെന്നും ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുന്നതോടെ മോദി സര്‍ക്കാരിന്‍റെ ഭരണം അവസാനിക്കുമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു. 2017-ലാണ് സിദ്ദു ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.