'കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ': പറയാന്‍ ഒരു മടിയും ഇല്ലെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം ഒരു ദേശീയ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍.
ദില്ലി: 'ചൗക്കിദാര്‍ ചോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം ഒരു ദേശീയ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. നേരത്തെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിന് പിന്നാലെ റഫാൽ കേസിലെ ഉത്തരവിന് ശേഷം കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവന രാഹുല്‍ നടത്തിയിരുന്നു.
ഇതിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി കേസ് നല്‍കി. ഇതില്‍ സുപ്രീംകോടതി നല്‍കിയ നോട്ടീസില്‍ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി മറുപടി നല്‍കി. ഈ വെളിച്ചത്തില്‍ 'ചൗക്കിദാര്‍ ചോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന വിളിയില്‍ രാഹുല്‍ മാപ്പ് പറഞ്ഞു എന്ന ബിജെപി പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണ്. 32,000 കോടി കളവ് പോയി, അത് മോദിജി അനില്‍ അംബാനിക്ക് നല്‍കി. ആ അഴിമതിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇതില്‍ സംവാദത്തിന് മോദി തയ്യാറുണ്ടോ എന്ന് രാഹുല്‍ വെല്ലുവിളിച്ചു. തന്‍റെ വെല്ലുവിളിക്ക് മോദിക്ക് മറുപടിയില്ലെന്നും രാഹുല്‍ പറഞ്ഞു.