പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈൽ ഫോണിൽ നിന്ന് വന്നതാണെന്ന് എസ്പിജി ഡയറക്ടർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു


ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന് എസ്പിജി. പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈൽ ഫോണിൽ നിന്ന് വന്നതാണെന്ന് എസ്പിജി ഡയറക്ടർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നിപര്‍ ഗണിന്‍റെ രശ്മികള്‍ പതിച്ചതായാണ് ആരോപണമുയ‍ന്നത്.

ആരോപണവുമായി ബന്ധപ്പെട്ട ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്ത് വിട്ടിരുന്നു. അമേഠിയില്‍ ബുധനാഴ്ച നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ഈ റോഡ് ഷോയില്‍ രാഹുലിന്‍റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഗുരുതരമായ പാളിച്ച സംഭവിച്ചുവെന്നും പാര്‍ട്ടി ആരോപിച്ചു. റോഡ് ഷോയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി രാഹുല്‍ സംസാരിക്കുന്നതിനിടെയാണ് പച്ചനിറത്തിലുള്ള ഒരു ലേസര്‍ രശ്മി അദ്ദേഹത്തിന്‍റെ തലയില്‍ പലവട്ടം പതിച്ചത്.

:രാഹുലിന്‍റെ തലയിൽ പതിച്ചെന്ന് കരുതപ്പെടുന്ന ലേസർ രശ്മി

രാഹുലിന്‍റെ തലയില്‍ പതിച്ച രശ്മി ഒരു സ്നിപര്‍ ഗണില്‍ (വളരെ ദൂരെ നിന്നും വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന തോക്ക്) നിന്നും വന്നതാവാം എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ചത്. രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു. രാഹുലിന്‍റെ തലയില്‍ രശ്മി പതിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറുകയും ചെയ്തിരുന്നു. 

Scroll to load tweet…