പാലായിലെ എൽഡിഎഫ് വിജയം ചക്ക വീണപ്പോൾ മുയല് ചത്തത് പോലെയെന്ന് രമേശ് ചെന്നിത്തല
തോൽപിക്കുകയല്ല താക്കീത് നൽകുകയാണ് ജനങ്ങൾ ചെയ്തതെന്ന് വിശദീകരിച്ച ചെന്നിത്തല പാലാ, വട്ടിയൂർക്കാവിൽ ആവർത്തിക്കാമെന്ന് കരുതേണ്ടെന്നും മുന്നറിയിപ്പ് നൽകി, ഇടത് ബിജെപി വോട്ട് കച്ചവടം നടക്കുന്നുണ്ടെന്നും ചെന്നിത്തല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വച്ച് ആരോപിച്ചു
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങൾ നൽകിയ താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോൽപിക്കുകയല്ല താക്കീത് നൽകുകയാണ് ജനങ്ങൾ ചെയ്തതെന്ന് വിശദീകരിച്ച ചെന്നിത്തല പാലാ, വട്ടിയൂർക്കാവിൽ ആവർത്തിക്കാമെന്ന് കരുതേണ്ടെന്ന് ഇടത് പക്ഷത്തിന് മുന്നറിയിപ്പ് നൽകി.
യുഡിഎഫിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർ യുഡിഎഫിൽ ഉണ്ടാകില്ലെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി, ചക്ക വീണപ്പോൾ മുയല് ചത്തത് പോലെയാണ് പാലായിലെ എൽഡിഎഫ് വിജയമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് അതിൽ അമിതാഹ്ളാദം വേണ്ടെന്നും മുന്നറിയിപ്പ് നൽകി. വട്ടിയൂർക്കാവിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ശബരിമല വിഷയത്തിൽ നിലവിൽ ബിജെപിയുടെ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല ഇനി യുഡിഎഫ് അധികാരത്തിൽ വന്നാൽ കോടതിവിധി മറികടക്കാനുള്ള നിയമനിർമ്മാണമാണ് ആദ്യം ചെയ്യുകയെന്നും പ്രസ്താവിച്ചു.
ചില സീറ്റുകളിൽ ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടം നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മാറി, സുരേഷ് ബിജെപി സ്ഥനാർത്ഥിയായത് വോട്ടുകച്ചവടം നടക്കുന്നതിന്‍റെ തെളിവാണെന്ന് ചെന്നിത്തല പറയുന്നു. മോഹൻ കുമാർ സ്ഥാനാർത്ഥിയായതോടെ കുമ്മനത്തിന്‍റെ താടി വിറച്ചുവെന്നും ചെന്നിത്തല പരിഹസിച്ചു.