'മോദി ഭഗവാൻ കൃഷ്ണന്‍; സംഭവിച്ചു കൊണ്ടിരിക്കുന്നത് ധർമ്മയുദ്ധം': പ്രഗ്യ താക്കൂർ
എഴുപത് വർഷം നീണ്ടു നിന്ന ദുർഭരണം അവസാനിപ്പിക്കാനാണ് ഈ അവതാരമെന്നും പ്രഗ്യ പറയുന്നു. കാവിക്ക് ബഹുമാനം നൽകാൻ മോദി ആവശ്യപ്പെടുന്നുണ്ട്. കാവിയെ അപമാനിക്കുന്നവരെല്ലാം പരാജയപ്പെടും. നമ്മുടെ രാജ്യം സർവ്വാധികാരവും നേടും.
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാൻ കൃഷ്ണന്റെ അവതാരമാണെന്നും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ധർമ്മയുദ്ധമാണെന്നും പ്രഗ്യ സിംഗ് താക്കൂർ. എഴുപത് വർഷം നീണ്ടു നിന്ന ദുർഭരണം അവസാനിപ്പിക്കാനാണ് ഈ അവതാരമെന്നും പ്രഗ്യ പറയുന്നു. ''കാവിക്ക് ബഹുമാനം നൽകാൻ മോദി ആവശ്യപ്പെടുന്നുണ്ട്. കാവിയെ അപമാനിക്കുന്നവരെല്ലാം പരാജയപ്പെടും. നമ്മുടെ രാജ്യം സർവ്വാധികാരവും നേടും.'' ഭോപ്പാലിൽ സംഘടിപ്പിച്ച പരിപാടിയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവേ പ്രഗ്യ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പല്ല, ധർമ്മയുദ്ധമാണെന്നും ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുമെന്നും പ്രഗ്യ കൂട്ടിച്ചേർത്തു.
തന്റെ ഭാഗത്ത് നിന്നുണ്ടായ അനുചിതമായ പ്രസ്താവനയിൽ താൻ മാപ്പ് പറഞ്ഞുവെന്നും എന്നാൽ മാനുഷികമായ പരിഗണന പോലും തനിക്ക് ജയിലിൽ ലഭിച്ചിരുന്നില്ല എന്നും പ്രഗ്യ വെളിപ്പെടുത്തി. ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗിനെതിരെയാണ് പ്രഗ്യ മത്സരിക്കുന്നത്. 1984 ൽ നടന്ന സിഖ് കലാപത്തെക്കുറിച്ചും പ്രഗ്യ പരാമർശിച്ചു. ഈ കലാപത്തിൽ ഉൾപ്പെട്ട ഒരാൾ മുഖ്യമന്ത്രി പദവിയിൽ എത്തിയിട്ടുണ്ടെന്നായിരുന്നു പേര് വെളിപ്പെടുത്താതെ ദിഗ് വിജയ് സിംഗിനെ ഉദ്ദേശിച്ച് പ്രഗ്യ നടത്തിയ പരാമർശം. രാമായണത്തിലെ രാക്ഷസനായ കാലനേമിയോടാണ് പ്രഗ്യ ദ്വിഗ് വിജയ് സിംഗിനെ താരതമ്യപ്പെടുത്തിയത്. നിമിഷ നേരം കൊണ്ട് രൂപം മാറാൻ കഴിവുള്ള രാക്ഷസനാണ് കാലനേമി.
പൊലീസ് കസ്റ്റഡിയിൽ ഹേ റാം, ഹരി ഓം എന്നീ മന്ത്രങ്ങൾ ജപിച്ചാണ് താൻ കഴിഞ്ഞത്. ഇന്ന് ജീവനോടെ ഇരിക്കുന്നത് ഈ മന്ത്രത്തിന്റെ ശക്തി കൊണ്ടാണെന്നും പ്രഗ്യ പറയുന്നു. വെളിച്ചത്തിലേക്ക് ഇറങ്ങി വന്ന് ധർമ്മയുദ്ധത്തിൽ പങ്കാളികളായി വോട്ട് ചെയ്യാനാണ് പ്രഗ്യ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്.