ലൈംഗിക ചുവയോടെ സംസാരിച്ചു; ബിജെപി നേതാവിനെതിരെ നടപടി
നാഡിയ ജില്ലാ ബിജെപി പ്രസിഡന്റ് മഹാദേവ് സർക്കാറിനെതിരെ മെഹൂവ നൽകിയ പരാതിയിൻമേലാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നലകുന്ന ബെഞ്ചിന്റേയാണ് തീരുമാനം.
ദില്ലി: ബിജെപി നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാതിയിൽ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. നാഡിയ ജില്ലാ ബിജെപി പ്രസിഡന്റ് മഹാദേവ് സർക്കാറിനെതിരെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മെഹൂവ മൊയ്ത്ര നൽകിയ പരാതിയിൻമേലാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നലകുന്ന ബെഞ്ചിന്റേയാണ് തീരുമാനം.
ബിജെപി സ്ഥാനാർത്ഥി കല്യാൺ ചൗബെയുടെ സാന്നിധ്യത്തിലാണ് മഹാദേവ് സർക്കാർ തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചതെന്ന് മെഹൂവ പരാതിയിൽ ആരോപിച്ചു. ഏപ്രിൽ 23-നായിരുന്നു സംഭവം. ഇത് സംബന്ധിച്ച് താൻ പരാതി നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരുവിധ നടപടിയും എടുത്തിട്ടില്ലെന്ന് മെഹൂവ കുറ്റപ്പെടുത്തി.
ബംഗാളിലെ കൃഷ്ണ നഗർ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് മെഹൂവ. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ 48 മണിക്കൂർ മാത്രമേയുള്ളുവെന്നും അതിനാൽ ഉടൻ നടപടിയെടുക്കണമെന്നും മെഹൂവ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.