രാഹുൽ ഗാന്ധിക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
റഫാൽ കേസിലെ വിധിയിൽ കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുലിന്‍റെ പ്രസ്താവനക്കെിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. രാഹുൽ ഗാന്ധിയുടെ മറുപടി പരിശോധിച്ചതിന് ശേഷം കോടതിയലക്ഷ്യ നടപടികൾ വേണോ എന്ന് കോടതി തീരുമാനിക്കും.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യമായ 'കാവൽക്കാരൻ കള്ളനാണ്' സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റഫാൽ കേസിലെ വിധിയിൽ കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുലിന്‍റെ പ്രസ്താവനക്കെിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക.
ബിജെപിയുടെ കോടതിയലക്ഷ്യ ഹർജിയിൽ കോടതി നേരത്തെ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ മറുപടി പരിശോധിച്ചതിന് ശേഷം കോടതിയലക്ഷ്യ നടപടികൾ വേണോ എന്ന് കോടതി തീരുമാനിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
റഫാൽ കേസിലെ പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്തുവന്ന രേഖകൾ കൂടി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവൽക്കാരൻ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുൽ പറഞ്ഞത്.