നമ്മുടെ ദിവസം ഉടൻ വരുമെന്നും അന്ന് നിങ്ങൾക്ക് എന്താണ് സംഭവിക്കുകയെന്നും ശിവരാജ് സിംഗ് ചൗഹാൻ ചോദിച്ചു. ഭോപ്പാലിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭോപ്പാൽ: ഹെലിക്കോപ്റ്റർ നിലത്തിറക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭോപ്പാല്‍ ജില്ലാ കലക്ടർക്ക് മുന്നറിയിപ്പുമായി മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. നമ്മുടെ ദിവസം ഉടൻ വരുമെന്നും അന്ന് നിങ്ങൾക്ക് എന്താണ് സംഭവിക്കുകയെന്നും ശിവരാജ് സിംഗ് ചൗഹാൻ ചോദിച്ചു. ഭോപ്പാലിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളിൽ ഹെലിക്കോപ്റ്റർ നിലത്തിറക്കാൻ മമത ദീദി അനുമതി നിഷേധിച്ചു. അതിന് ശേഷം കമൽനാഥ് ദാദ രംഗത്തെത്തി. പ്രിയപ്പെട്ട കലക്ടർ, ശ്രദ്ധയോടെ കേൾക്കുക, നമ്മുടെ ദിവസം ഉടൻ വരുമെന്നും അന്ന് നിങ്ങൾക്ക് എന്താണ് സംഭവിക്കുകയെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. വൈകിട്ട് ഏകദേശം അഞ്ചര മണിയോടെ ഉമ്രത്തിൽ എത്തുമായിരുന്നു. എന്നാൽ അഞ്ച് മണിക്ക് ശേഷം ഹെലിക്കോപ്റ്റർ നിലത്തിറക്കാൻ അനുവാദമില്ലെന്ന് തന്റെ സ്റ്റാഫ് അറിയിക്കുകയായിരുന്നു. അതായത് മധ്യപ്രദേശ് സർക്കാരിന് ഞാൻ വരുന്നത് തടയണമായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലെ റാലിയിൽ പങ്കെടുത്തിരുന്നെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണ്. ആറ് മണിവരെ സമയം തരണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവം തികച്ചും ജനാധിപത്യവിരുദ്ധമാണ്. സർക്കാർ മാറി മാറി വരും. എന്നാൽ ആരും ഇത്തരത്തിൽ പെരുമാറരുതെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
അതേസമയം, ഹെലിക്കോപ്റ്റർ നിലത്തിറക്കാൻ അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി ജില്ലാ കലക്ടർ ശ്രീനിവാസ് ശർമ്മ രംഗത്തെത്തി. നിയമപരമായാണ് തങ്ങൾ നടപടി എടുത്തത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഹെലിക്കോപ്റ്റർ നിലത്തിറക്കാൻ അനുമതിയുണ്ട്. ശിവരാജ് സിംഗിന് വൈകിട്ട് 05.20 വരെയാണ് അനുമതി നൽകിയത്. എന്നാൽ അദ്ദേഹമത് നിഷേധിക്കുകയായിരുന്നുവെന്ന് കലക്ടർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഭോപ്പാലിലെ ചിന്ദ്‍വാര ഉമ്രത്തിൽ ഹെലിക്കോപ്റ്റർ നിലത്തിറക്കുന്നതിന് ചൗഹാന് അനുമതി നിഷേധിച്ചത്. വൈകുന്നേരം അഞ്ചരയ്ക്ക് ഉമ്രത്തിൽ എത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ അഞ്ച് മണിക്ക് ശേഷം ഹെലിക്കോപ്റ്റർ ഇറക്കാർ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടർ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. പിന്നീട് റോഡ് മാർഗം ഗുർമന്ധിയിൽ എത്തുകയും റാലിയിൽ പങ്കെടുക്കുകയുമായിരുന്നു.
