പരിഭ്രമമുള്ളത് കൊണ്ടാണ് സ്വന്തം വോട്ട് ചെയ്യാൻ പോകാത്തത്; ദിഗ്വിജയ് സിങിനെ വിമർശിച്ച് ശിവ്രാജ് സിങ് ചൗഹാന്‍
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ അദ്ദേഹത്തിന് വിശ്വസമില്ലെന്നും അതുകൊണ്ടാണ് എല്ലാം പോളിങ് സ്റ്റേഷനുകളിലും ശിവ്രാജ് സിങ് സന്ദർശിച്ചതെന്നും ചൗഹാൻ പരിഹസിച്ചു.
ഇൻഡോർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തതിനെ തുടർന്ന് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങിനെ വിമർശിച്ച് ശിവരാജ് സിങ് ചൗഹാന്‍. പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന ഒരു വ്യക്തി വോട്ട് ചെയ്തില്ലെങ്കിൽ അത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് ശിവ്രാജ് സിങ് പറഞ്ഞു.
'ദിഗ്വിജയ് സിങിന്റെ പെരുമാറ്റം അസാധാരണമായിരുന്നു. അദ്ദേഹത്തിന് വളരെയധികം പരിഭ്രമവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് സ്വന്തം വോട്ട് രേഖപ്പെടുത്താൻ പോകാതിരുന്നത്. വോട്ട് രേഖപ്പെടുത്തുക എന്നതാണ് നമ്മുടെ പ്രധാന ധർമ്മം. എന്നാൽ പത്തുവർഷമായി മുഖ്യമന്ത്രിയായിരുന്ന ഒരു വ്യക്തി വോട്ട് ചെയ്തിട്ടില്ലെന്നത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെയാണ് എടുത്തുകാട്ടുന്നത്'- ശിവ്രാജ് സിങ്
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ അദ്ദേഹത്തിന് വിശ്വസമില്ലെന്നും അതുകൊണ്ടാണ് എല്ലാം പോളിങ് സ്റ്റേഷനുകളിലും ശിവ്രാജ് സിങ് സന്ദർശിച്ചതെന്നും ചൗഹാൻ പരിഹസിച്ചു.
മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് ദിഗ്വിജയ് സിങ് മത്സരിക്കുന്നത്. ബിജെപിയുടെ സ്വാധി പ്രഗ്യാ സിങ് താക്കൂറാണ് എതിർ സ്ഥാനാർത്ഥി. ഭോപ്പാലിൽ നിന്ന് 136 കിലോമീറ്റര്‍ അകലെയുള്ള രാജ്ഘറിൽ ആയിരുന്നു ദിഗ്വിജയ് സിങിന് വോട്ട്. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന തിരക്കിലായതിനാൽ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. വോട്ടു ചെയ്യാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.