'പ്രചാരണം ശബരിമല ഉയർത്തിപ്പിടിച്ച് തന്നെ'; ബിജെപി പ്രകടന പത്രിക സ്വാഗതം ചെയ്ത് ശ്രീധരന്‍പിള്ള
സ്ഥാനാർത്ഥികൾക്ക് ബിജെപിയുടെ പത്രികയിൽ പറഞ്ഞിട്ടുള്ള കാര്യം പറയാൻ അവകാശമുണ്ട്. ശബരിമലയെപ്പറ്റി പറഞ്ഞുകൂടാ എന്ന നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതിൽ പ്രസക്തിയില്ലെന്നും ശ്രീധരന്‍പിള്ള
തൃശൂര്‍: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമല ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ശബരിമലയെ സംരക്ഷി ക്കാൻ നിയമ നിർമാണം ഉൾപ്പടെ പരിഗണിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീംകോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയിൽ അവതരിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടലംഘന നോട്ടീസില്‍ സുരേഷ് ഗോപിയെ ന്യായീകരിച്ചും ശ്രീധരന്‍പിള്ള രംഗത്തെത്തി. സ്ഥാനാർത്ഥികൾക്ക് ബിജെപിയുടെ പത്രികയിൽ പറഞ്ഞിട്ടുള്ള കാര്യം പറയാൻ അവകാശമുണ്ട്. ശബരിമലയെപ്പറ്റി പറഞ്ഞുകൂടാ എന്ന നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതിൽ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ചാനലുകളിൽ പോയി വിശദീകരണം നൽകിയത് ശരിയായില്ല. നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് തിരുത്താന്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ടിക്കാറാം മീണയുടേതായി കേട്ടത് സിപിഎമ്മിന്‍റെ ശബ്ദമാണ്. ശബരിമലയെ ഉയർത്തിപ്പിടിച്ച് തന്നെ പ്രചാരണം നടത്തും. ദൈവത്തെ ഉയർത്തിപ്പിടിച്ച് പ്രചാരണം ശരിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.