യുവതി ആവശ്യപ്പെട്ടു; സുരേഷ് ഗോപി നിറവയറില്‍ തലോടി അനുഗ്രഹിച്ചു
നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ കളക്ടര്‍ അനുപമയുടെ കാറ് മാറ്റാന്‍ പറഞ്ഞതുമുതല്‍ അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചതടക്കം നിരവധി വിവാദങ്ങളും സുരേഷ് ഗോപി ക്ഷണിച്ചുവരുത്തിയിരുന്നു
തൃശൂര്‍: തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ മണ്ഡലങ്ങളിലും വീറും വാശിയും നിറയുകയാണ്. തൃശൂരിലാകട്ടെ ഇക്കുറി പോരാട്ടത്തിന് പതിവില്ലാത്ത ആവേശമാണ്. തന്‍റെ സാന്നിധ്യം കൊണ്ട് തൃകോണ മത്സരത്തിന്‍റെ പ്രതിതി ഉളവാക്കിയ ആക്ഷന്‍ ഹിറോ സുരേഷ് ഗോപി വാര്‍ത്തകളിലും സജീവ സാന്നിധ്യമാണ്.
നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ കളക്ടര്‍ അനുപമയുടെ കാറ് മാറ്റാന്‍ പറഞ്ഞതുമുതല്‍ അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചതടക്കം നിരവധി വിവാദങ്ങളും സുരേഷ് ഗോപി ക്ഷണിച്ചുവരുത്തിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള മറ്റൊരു വീഡിയോയിലൂടെയാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ഗർഭിണിയായ യുവതിയുടെ വയറില്‍ തലോടി കുഞ്ഞിനെ അനുഗ്രഹിക്കുന്ന വീഡിയോ വൈറലാകുകയാണ്. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി ഇപ്രകാരം ചെയ്തത്. താരാരാധനയല്ല ഒരുപാട് പുണ്യപ്രവൃത്തികള്‍ ചെയ്തിട്ടുള്ള ഒരാള്‍ എന്ന നിലയിലുള്ള ദൈവാനുഗ്രഹം കുഞ്ഞിനും ലഭിക്കട്ടെയെന്നതുകൊണ്ടാണ് യുവതി അനുഗ്രഹം തേടിയതെന്നാണ് വീഡിയോ പങ്കുവയ്ക്കുന്നവരുടെ പക്ഷം.